കാസര്‍കോട്: പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവർ രാജ്യം വിടാതിരിക്കാനുള്ള നടപടിയാണ് അന്വേഷണ സംഘം സ്വീകരിച്ചിരിക്കുന്നത്. ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ രാജ്യം വിട്ടിരുന്നു. യുഎഇയിലേക്കാണ് ഇവർ കടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതുവരേയും കൊലപാതക സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
കുമ്പള, മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി മർദ്ദിച്ചായിരുന്നു അബൂബക്കറിനെ കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോലീസ് പിടികൂടിയത് ക്വട്ടേഷൻ നൽകിയവരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയുമാണ്.
എന്നാൽ ക്വട്ടേഷൻ ഏറ്റെടുത്ത് യുവാവിനെ കൊന്നവരെ ഇതുവരെ പോലീസിന് പിടിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ പ്രതികൾ രാജ്യം വിടാൻ സാധ്യത ഏറെയാണ്. ഇത്തരത്തിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാനാണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
Comments