കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതി മരിച്ചതിന് പിന്നാലെ ഒളിവിൽ പോയതായിരുന്നു ഇയാൾ. കഴിഞ്ഞ ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് ഓടനാവട്ടം മുട്ടറയിലെ പ്രാക്കുളം കോളനിയിലെ സന്ധ്യ(22)യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷിന്റെ നിർബന്ധ പ്രകാരമാണ് വിവാഹനിശ്ചയം വേഗത്തിൽ നടത്തിയത്. ആറ് മാസത്തിന് ശേഷം വിവാഹം നടത്താമെന്നും സ്ത്രീധനമായി ഒന്നും വേണ്ടെന്നുമായിരുന്നു ആദ്യം ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ നിശ്ചയത്തിന് ശേഷം സ്ത്രീധനവും ബൈക്കും വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം യുവതിയുമായി പ്രതി വാക്കുതർക്കത്തിലേർപ്പെട്ടു.
സന്ധ്യ മരിക്കുന്ന അന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. അന്നേ ദിവസം 12 തവണയാണ് ഇയാൾ സന്ധ്യയെ വിളിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. ഒളിവിൽപോയ അനീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Comments