ന്യൂഡൽഹി: ചൈനീസ് വാഹന നിർമ്മാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ അനുബന്ധ കമ്പനിയായ ഹവൽ മോട്ടോറിന്റെ ഇന്ത്യയിലെ പ്ലാന്റ് അടച്ച് പൂട്ടിയതായി വിവരം.ഒരൊറ്റ ഉൽപ്പന്നം പോലും പുറത്തിറക്കാനാകാതെയാണ് കമ്പനി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
കമ്പനിയുടെ മാർക്കറ്റിംഗ്, നെറ്റ്വർക്ക്, പ്ലാനിംഗ്, സ്ട്രാറ്റജി, സേവനം, എച്ച്ആർ, ഫിനാൻസ്, ക്വാളിറ്റി, പ്രൊഡക്ഷൻ, ആർ ആൻഡ് ഡി എന്നിങ്ങനെ വിവിധ ഡൊമെയ്നുകളിൽ വ്യാപിച്ചുകിടക്കുന്ന എല്ലാ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. മൂന്നു മാസത്തെ പിരിച്ചുവിടൽ പാക്കേജ് ഉപയോഗിച്ചുള്ള നടപടി ഉടനടി പ്രാബല്യത്തിൽ വരുത്തിയെന്നാണ് റിപ്പോർട്ടുകൾ.
2020 ലെ ഓട്ടോ എക്സ്പോയിലൂടെയാണ് ചൈനീസ് കമ്പനി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. പ്രീമിയം മിഡ്-സൈസ് എസ്യുവിയായ ഹവൽ എഫ് 7 അവതരിപ്പിച്ചായിരുന്നു കമ്പനിയുടെ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റം.
വൻ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഗ്രേറ്റ് വാൾ മോട്ടോഴ്സ് ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഗാൽവാൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് വിരുദ്ധത ശക്തി പ്രാപിച്ചു. പല ചൈനീസ് കമ്പനികളോടും ഇന്ത്യൻ ജനത വിമുഖത കാണിച്ചതോടെ ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ പദ്ധതികളെല്ലാം വിഫലമാവുകയായിരുന്നു.
Comments