മുംബൈ : മുംബൈ: രണ്ടാഴ്ചയോളം രാജ്യം ഉറ്റുനോക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രതിസന്ധി കലങ്ങിത്തെളിയുന്നു. അതിന്റെ ആദ്യ പടിയായിരുന്നു ഇന്ന് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പ്. ബിജെപി നേതാവായ രാഹുൽ നർവേകർ ആണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ഉദ്ധവ് താക്കറെയ്ക്കെതിരെ ഏകനാഥ് ഷിൻഡെയും കൂട്ടരും നടത്തിയ ധർമ്മയുദ്ധത്തിന്റെ വിജയത്തിലേക്കുളള ആദ്യ പടി കൂടിയായിരുന്നു ഇത്.
രാഷ്ട്രീയ കുടുംബത്തിൽ നിന്നും വരുന്ന നർവേകർ മഹാരാഷ്ട്രയിലെ കൊളാബ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎ കൂടിയാണ്. മഹാ വികാസ് അഘാഡിയുടെ സ്ഥാനാർത്ഥി രാജൻ സാൽവിക്കെതിരെ മത്സരിച്ച അദ്ദേഹം 164 വോട്ടുകൾ നേടിക്കൊണ്ടാണ് വിജയിച്ചത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മുഖമാണ് അഭിഭാഷകൻ കൂടിയായ രാഹുൽ നർവേക്കർ. 2019ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നർവേകർ ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ശിവസേനയിലും എൻസിപിയിലും പ്രവർത്തിച്ചാണ് അദ്ദേഹം ബിജെപിയിൽ എത്തുന്നത്. നേരത്തേ ശിവസേന യൂത്ത് വിംഗിന്റെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
രാഹുൽ നർവേക്കറിന്റെ അച്ഛൻ സുരേഷ് നാർവേക്കർ കൗൺസിലറായിരുന്നു. എൻസിപി നിയമസഭാംഗവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും സ്പീക്കറുമായ രാംരാജെ നായിക്-നിംബാൽക്കർ, നർവേക്കറുടെ ഭാര്യാപിതാവാണ്. 2014 ൽ ശിവസേനയിലായിരുന്ന രാഹുൽ നർവേക്കർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. തുടർന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) ചേർന്നു. മാവൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും നർവേക്കറിന് പരാജയം നേരിടേണ്ടി വന്നു. പിന്നീടാണ് ബിജെപിയിൽ എത്തുന്നത്.
കോൺഗ്രസ് നേതാവ് നാനാ പടോലെ രാജിവച്ചതിനെത്തുടർന്ന് 2021 ഫെബ്രുവരി മുതൽ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് പുതിയ സ്പീക്കറായി രാഹുൽ നർവേകറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
Comments