മുംബൈ : അമരാവതിയിൽ കെമിസ്റ്റായ ഉമേഷ് കോൽഹെയെ കൊല്ലാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചത് ഉറ്റ ചങ്ങാതിയായ യൂസഫ് ഖാൻ. 15 വർഷത്തിലേറെ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നവരാണ് ഇരുവരും. പക്ഷേ നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഉമേഷ് പോസ്റ്റ് പങ്കുവെച്ചതോടെ ഇയാൾ ഉമേഷിനെ കൊല്ലാൻ നീക്കങ്ങൾ നടത്തുകയായിരുന്നു. ഉമേഷിന്റെ സഹോദരൻ മോഹൻ കോൽഹെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഉമേഷിന് 2006 മുതൽ യൂസഫ് ഖാനെ പരിചയമുണ്ട്. രണ്ട് പേരും ജോലി ചെയ്തിരുന്നത് മെഡിക്കൽ രംഗത്തായത് കൊണ്ട് തന്നെ ഇത് സുഹൃദ് ബന്ധത്തിലേക്ക് നയിച്ചു. യൂസഫ് ഖാന്റെ ആവശ്യങ്ങൾക്കെല്ലാം ഉമേഷ് സഹായം ചെയ്തുകൊടുത്തിരുന്നു. യൂസഫിന്റെ സഹോദരിയുടെ വിവാഹത്തിനും മക്കളുടെ അഡ്മിഷനും വേണ്ട പണം നൽകിയതും ഉമേഷാണ്.
ഈ വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാവണം യൂസഫ് ഖാൻ അഡ്മിനായ ഗ്രൂപ്പിൽ നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് ഉമേഷ് പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കൾ മാത്രമുണ്ടായിരുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പായിരുന്നു അത്. എന്നാൽ ഇതോടെ യൂസഫ് ഉമേഷിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ആരംഭിച്ചു. തങ്ങളുടെ വിശ്വാസത്തെ എതിർക്കുന്നയാളെ കൊല്ലണമെന്ന് ആഹ്വാനം ചെയ്തു. ഉമേഷിനെ കൊല്ലാൻ ആളെക്കൂട്ടിയതും ഗൂഢാലോചന നടത്തിയതും യൂസഫ് ആണ്. ജൂൺ 21 രാത്രി ജോലി കഴിഞ്ഞ് വരുമ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.
എന്നാൽ പിറ്റേന്ന് ഉമേഷിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ദിവസം യൂസഫ് മുന്നിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.
Comments