പാലക്കാട് : പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം . പാലക്കാട് ജില്ലാ പോലീസ് മേധാവിയോടാണ് യുവജന കമ്മീഷൻ അംഗം ടി.മഹേഷ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
പാലക്കാട് തങ്കം ആശുപത്രിയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും മരിച്ചത്. 6 ദിവസം മുമ്പാണ് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം യുവതിയുടെ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ യുവതിയും മരിക്കുകയുണ്ടായി.
പ്രസവം വൈകിപ്പിച്ചതാണ് മരണത്തിന് കാരണം എന്ന് കുടുംബം ആരോപിച്ചു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മോർച്ചറിയ്ക്ക് മുന്നിൽ മൃതദേഹവുമായി കുടുംബം പ്രതിഷേധവും നടത്തിയിരുന്നു.
സംഭവത്തിൽ ആശുപത്രിക്കെതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തത്.
Comments