ഓഹിയോ: ഗർഭച്ഛിദ്ര നിരോധനം ഒരു ജനതയെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കാഴ്ചയാണ് ഇപ്പോൾ അമേരിക്കയിൽ കാണാനാകുന്നത്. സ്വന്തം രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്നതിനാൽ ബലാത്സംഗത്തിനിരയായി ഒന്നരമാസം ഗർഭിണിയായ പത്ത് വയസുകാരി അതിർത്തി കടക്കേണ്ടി വന്ന ദുരവസ്ഥയാണ് ഏറ്റവും ഒടുവിലായി എത്തുന്ന റിപ്പോർട്ട്.
ഓഹിയോ സ്വദേശിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അവൾ അതിർത്തി കടന്ന് ഇൻഡ്യാനയിലേക്ക് എത്താൻ നിർബന്ധിതയായി. ജൂൺ 24ന് യുഎസ് സുപ്രീം കോടതി വിധി പ്രകാരം ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതോടെയാണ് ആയിരക്കണക്കിന് വരുന്ന സ്ത്രീകളും പെൺകുട്ടികളും കുടുംബാംഗങ്ങളും ദുരിതത്തിലായിരിക്കുന്നത്. എന്നാൽ കോടതി വിധി എപ്രകാരമാണ് ജനതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വെളിച്ചത്ത് കൊണ്ടുവരാൻ ഇത്തരം കേസുകൾ ശ്രദ്ധേയമാകുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഗർഭച്ഛിദ്രത്തിനായി ജനങ്ങൾ അയൽരാജ്യങ്ങളെ ആശ്രയിക്കുമ്പോൾ നിലവിൽ ആശ്വാസമായ ഇൻഡ്യാന അടക്കമുള്ള പലയിടത്തും വരുംദിവസങ്ങളിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമായേക്കുമെന്നാണ് വിവരം. ഗർഭച്ഛിദ്രം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് സഭയിൽ ചർച്ച നടക്കുമെന്നാണ് ഇൻഡ്യാനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1973ലെ റോ-വേഡ് കേസിലെ വിധി അസാധുവാക്കിയാണ് അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കിയത്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കോടതി ഉത്തരവ്. യുഎസിലെ 50 സംസ്ഥാനങ്ങളിൽ ഒന്നാണ് ഓഹിയോ.
Comments