ന്യൂഡൽഹി: ഗായകൻ സിദ്ധുമൂസെ വാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. കൊലയാളി സംഘത്തിൽപ്പെട്ട അങ്കിത് സിർസ, ഇയാളുടെ സഹായി സച്ചിൻ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കൊടും കുറ്റവാളിയായ സിർസയെയും സഹായിയെയും അറസ്റ്റ് ചെയ്തതതിന് പിന്നാലെ കൊലപാതക സമയത്തിന് ശേഷമുള്ള ഗുരുതരമായ ദൃശ്യങ്ങളടങ്ങുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
#WATCH | In a viral video, Sidhu Moose Wala's murder accused Ankit Sirsa, Priyavrat, Kapil, Sachin Bhivani, & Deepak brandished guns in a vehicle pic.twitter.com/SYBy8lgyRd
— ANI (@ANI) July 4, 2022
സിദ്ധുവിനെ കൊലപ്പെടുത്തിയതിന് ശേഷം ആഘോഷത്തോടെ കാറിൽ വരുന്ന പ്രതികളാണ് വീഡിയോയിലുള്ളത്. പൊട്ടിച്ചിരിച്ച് മതിമറന്നിരിക്കുന്ന അഞ്ച് പേർ കാറിലുണ്ട്. വീഡിയോ പകർത്തുന്ന ക്യാമറയ്‌ക്ക് നേരെ തോക്കെടുത്ത് ഉയർത്തി കാണിക്കുകയും ആഹ്ലാദത്തോടെ തുടർച്ചയായി വീശിക്കാണിക്കുകയുമാണ് പ്രതികൾ ചെയ്യുന്നത്. സിദ്ധുവിനെ വെടിവെച്ച തോക്കാണ് ഇത്തരത്തിൽ വീശികാണിക്കുന്നത്.
ഇന്നലെ ഡൽഹിയിൽ നിന്ന് അറസ്റ്റിലായ അങ്കിത് സിർസയുടെ (18) ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്. സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രധാന ഷൂട്ടർ അങ്കിതാണെന്നാണ് പോലീസിന്റെ നിരീക്ഷണം. ആറ് ബുള്ളറ്റുകളാണ് അങ്കിതിന്റെ തോക്കിൽ നിന്നും സിദ്ധുവിന്റെ ശരീരത്തിലേക്ക് ഉതിർത്തതെന്നാണ് കണ്ടെത്തൽ.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ലോറൻസ് ബിഷ്ണോയി നേരത്തെ അറസ്റ്റിലായിരുന്നു. മെയ് 29 നായിരുന്നു സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃത്യത്തിൽ പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമുൾപ്പെടെ 20-ലധികം പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.
Comments