ഷിക്കാഗോ: യുഎസിൽ സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ കൂട്ടവെടിവെയ്പ്പിലെ പ്രതിയെ പിടികൂടി. 22 കാരനായ റോബർട്ട് ഇ ബോബി ക്രീമോയെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കൂട്ടക്കൊലയുടെ കാരണം വ്യക്തമായിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കൂട്ടക്കൊലയ്‌ക്ക് കാരണമായ പ്രതിയെ ഏത് വിധേനെയും പിടികൂടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് റോബർട്ട് വലയിലായത്.
അതേസമയം ഇല്ലിനോയിസിലുണ്ടായ കൂട്ടവെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം ആറായി. 36 ലധികം പേർക്ക് പരിക്കേറ്റതായും അതിൽ 24 പേർക്ക് ഗുരുതരപരിക്കുകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷിക്കാഗോ നഗരത്തിന് 25 മൈൽ അകലെയുള്ള ഹൈലന്റ് പാർക്കിലായിരുന്നു ആക്രമണം. 246-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരേഡിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു.പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
മെയ് മാസത്തിൽ തോക്ക് ഉപയോഗിച്ച് രണ്ട് കൂട്ടക്കൊലകൾ നടന്നിരുന്നു. അന്ന് സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷം തോക്ക് സുരക്ഷ സംബന്ധിച്ച ആദ്യത്തെ സുപ്രധാന ബിൽ യുഎസ് പാസാക്കിയിരുന്നു.
Comments