തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യത്തിന് എന്നും തടസ്സം ഭാരത ഭരണഘടനയാണെന്നും അവരെ സംബന്ധിച്ചിടത്തോളം ഭരണഘടന എന്നത് വെറുക്കപ്പെടേണ്ടതാണെന്നും വാചസ്പതി പറഞ്ഞു. എന്നാൽ 100 തലമുറ കഴിഞ്ഞാലും അവരുടെ ആഗ്രഹം നടപ്പാകില്ലെന്ന് വാചസ്പതി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാട്ടിലെ ഏറ്റവും വലിയ വട്ടിപ്പലിശക്കാരനായ കോടീശ്വരന് മകളെ വിവാഹം ചെയ്ത് കൊടുത്ത സജിയാണ് ചൂഷണത്തെപ്പറ്റി പാവങ്ങളായ സഖാക്കൻമാരെ ഉത്‌ബോധിപ്പിക്കുന്നത്. എന്തു കേട്ടാലും കൈയ്യടിക്കാൻ അണികൾ ഉള്ളതാണ് ഇവരുടെ ബലം. എന്തായാലും ഭാരത ഭരണഘടന തകർത്ത് ഉത്തരകൊറിയൻ മാതൃക നടപ്പാക്കണമെന്ന് സജിക്കും മറ്റ് സഖാക്കൻമാർക്കും ഉണ്ടാകും. എന്നാൽ ഡോ. ബി.ആർ അംബേദ്കർ അടക്കമുള്ള മഹാൻമാർ നിങ്ങളേപ്പോലുള്ള ഏകാധിപതികളെ കൂടി മുന്നിൽ കണ്ടാണ് ഭാരത ഭരണഘടന നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് അതിനെ ഇല്ലാതാക്കാമെന്ന് സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്കാൻ മന്ത്രിയോട് അദ്ദേഹം പറഞ്ഞു.
ഭരണഘടനയോടും നിയമ വ്യവസ്ഥയോടും നിർവ്യാജമായ കൂറും വിശ്വാസവും പുലർത്തും എന്ന സത്യപ്രതിജ്ഞ വാചകം ലംഘിച്ചാൽ മന്ത്രി രാജി വെക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കുകയാണ് വേണ്ടത് എന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യത്തിന് എന്നും തടസ്സം ഭാരത ഭരണഘടനയാണ്. ജനാധിപത്യത്തെ പോലും അടവ് നയമായി കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ജനകീയ വിപ്ലവത്തിലേക്കുള്ള കുറുക്കുവഴിയായാണ് കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യത്തെ കാണുന്നത്. അത് കൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ഭരണഘടന എന്നത് വെറുക്കപ്പെടേണ്ടതാണ്. തകർക്കപ്പെടേണ്ടതാണ്. പക്ഷേ അത്ഭുതപ്പെടുത്തിയത് സജി ചെറിയാൻ മിച്ച മൂല്യത്തെപ്പറ്റിയും തൊഴിലാളികളേപ്പറ്റിയുമൊക്കെ സംസാരിക്കുന്നത് കേട്ടതാണ്.
‘നാളെ സജി ചെറിയാൻ കോടികൾ സമ്പാദിച്ചു എന്ന് കേട്ടാൽ അത് ആരേയോ ചൂഷണം ചെയ്തതിന്റെ ഫലമായിരിക്കും’ എന്നൊക്കെ സജി ചെറിയാൻ പറയുന്നത് കേട്ടപ്പോൾ ചെങ്ങന്നൂരിലെ മണൽ തരികൾ പോലും തലയറഞ്ഞ് ചിരിക്കുകയാണ്. നാട്ടിലെ ഏറ്റവും വലിയ വട്ടിപ്പലിശക്കാരനായ കോടീശ്വരന് മകളെ വിവാഹം ചെയ്ത് കൊടുത്ത സജിയാണ് ചൂഷണത്തെപ്പറ്റി പാവങ്ങളായ സഖാക്കൻമാരെ ഉത്‌ബോധിപ്പിക്കുന്നത്. എന്തു കേട്ടാലും കൈയ്യടിക്കാൻ അണികൾ ഉള്ളതാണ് ഇവരുടെ ബലം.
എന്തായാലും ഭാരത ഭരണഘടന തകർത്ത് ഉത്തരകൊറിയൻ മാതൃക നടപ്പാക്കണമെന്ന് സജിക്കും മറ്റ് സഖാക്കൻമാർക്കും ഉണ്ടാകും. പക്ഷേ 100 തലമുറ കഴിഞ്ഞാലും അത് നടപ്പാകില്ലെന്ന് മാത്രം. ഡോ. ബി.ആർ അംബേദ്കർ അടക്കമുള്ള മഹാൻമാർ നിങ്ങളേപ്പോലുള്ള ഏകാധിപതികളെ കൂടി മുന്നിൽ കണ്ടാണ് ഭാരത ഭരണ ഘടന നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് അതിനെ ഇല്ലാതാക്കാമെന്ന് സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് എന്ന് മാത്രമേ പറയാനുള്ളൂ.
ഭരണഘടനയോടും നിയമ വ്യവസ്ഥയോടും നിർവ്യാജമായ കൂറും വിശ്വാസവും പുലർത്തും എന്നായിരുന്നു മന്ത്രിയുടെ സത്യപ്രതിജ്ഞ വാചകം. അത് ലംഘിച്ചാൽ രാജി വെക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം.
Comments