ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബാക്രമണം. വടക്കൻ വസീറിസ്ഥാനിലെ ഗോത്ര മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.
മിറാലിയിൽ നിന്നും മീറാംഷായിലേക്ക് പോകുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. സൈനിക വാഹന വ്യൂഹത്തിന് നേർക്ക് മോട്ടോർ സൈക്കിൾ ഓടിച്ചു കയറ്റിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിക്ക് ശേഷം പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ പാകിസ്താനിൽ സൈനികർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. മെയ് 30നും കിഴക്കൻ വസീറിസ്ഥാനിൽ സമാനമായ ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർക്കും, പ്രദേശത്ത് കളിക്കുകയായിരുന്ന നിരവധി കുട്ടികൾക്കും പരിക്കേറ്റിരുന്നു. സംഭവങ്ങൾക്ക് പിന്നിൽ തെഹ്രീക് ഇ താലിബാൻ ആണ് എന്നാണ് വിവരം. പാകിസ്താനിലെ രാഷ്‌ട്രീയ അസ്ഥിരത വലിയ പ്രതിസന്ധി സൃഷ്ടിച്ച മേഖലയാണ് വടക്കൻ വസീറിസ്ഥാൻ.
Comments