തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രി സജി ചെറിയാനെ വഴിയിൽ തടയുമെന്ന് യുവമോർച്ച. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ജില്ലകളിലും മന്ത്രിക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. രാജ്യദ്രോഹികൾക്ക് കുടപിടിക്കുന്ന പ്രസ്താവനകൂടിയാണ് ഇന്ന് സജി ചെറിയാനെ നടത്തിയത്. ഇത് ജനാധിപത്യത്തോടും രാഷ്‌ട്രത്തോടുമുള്ള വെല്ലുവിളിയാണെന്നും യുവമോർച്ച ചൂണ്ടിക്കാട്ടി.
കേരളത്തിലെ മൂന്നര കോടി ജനങ്ങളെ നാണം കെടുത്തുന്ന രീതിയിലാണ് കേരളത്തിലെ സിപിഎം നേതൃത്വം നൽകുന്ന മന്ത്രിമാരുടെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നതെന്ന് യുവമോർച്ച കുറ്റപ്പെടുത്തി. ഭരണാധികാരികൾക്ക് നേരെ കഴിഞ്ഞ ഒന്നര ആഴ്ചയോളം വരുന്ന ആരോപണങ്ങളെ അതിജീവിക്കാനുള്ള ഓട്ടത്തിൽ ആണ് ഇപ്പോൾ സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും. ഇന്ന് കേരളത്തിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി പോലും ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടണമെന്ന് യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, പൂവച്ചൽ അജി, നെടുമങ്ങാട് വിഞ്ജിത്ത്, ശ്രീജിത്ത് പാപ്പനംകോട്, കവിതാ സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Comments