തിരുവനന്തപുരം: തകർച്ചയുടെ വക്കിൽ നിൽക്കുന്ന കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ശബരിമല തീർത്ഥാടന സമയത്ത് പമ്പയിലേയ്ക്കുള്ള സർവ്വീസ് കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാറുണ്ട്. കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല തീര്‍ത്ഥാടന യാത്ര സര്‍വീസുകളുമായി കെഎസ്ആര്‍ടിസി വന്നിരിക്കുകയാണ്. ‘നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര 2022’ എന്നാണ് കെഎസ്ആർടിസിയുടെ പുതിയ സർവ്വീസിന് പേരിട്ടിരിക്കുന്നത്.
നാലമ്പല ദർശനത്തിനായി പോകുന്ന ഭക്തരെ ലക്ഷ്യമിട്ട് എല്ലാ ജില്ലകളിൽ നി്ന്നും നാലമ്പലങ്ങളിലേക്ക് സർവ്വീസ് നടത്തും. രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടനമായ നാലമ്പല ദര്‍ശനത്തിന് കെഎസ്ആര്‍ടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി സർവ്വീസ് നടത്താൻ പ്രധാനമായും തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ച് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് തീര്‍ത്ഥാടന യാത്രകള്‍ നടത്തുക. ഇതിന് വേണ്ടി കെ.എസ്.ആര്.ടി.സിയുടെ വിവിധ യൂണിറ്റുകളില്‍ മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഭക്തർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. നാലമ്പല ദര്‍ശനത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഗൈഡ് ബുക്കും കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പുറത്തിറക്കി.
Comments