കണ്ണൂർ: മന്ത്രി സജി ചെറിയാന് പിന്നാലെ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇന്ത്യൻ ഭരണഘടന ഒരു പൗരന്റെ പല മൗലിക അവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചത്.
‘ ഭരണഘടന രൂപപ്പെടുത്തിയപ്പോൾ പൗരന്റെ പല മൗലിക അവകാശങ്ങളേയും മാർഗനിർനിർദ്ദേശക തത്വങ്ങളിലേക്ക് ഒതുക്കുകയാണ് ചെയ്തത്. ഭരണഘടനയെ സംരക്ഷിക്കേണ്ട പ്രധാന ശക്തിയാണ് നമ്മളെന്ന സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ തീവ്ര വലത് പക്ഷത്തിൽ നിന്ന് നമ്മൾ സംരക്ഷിക്കേണ്ട ഭരണഘടന തൊഴിലിനുള്ള അവകാശമടക്കം മൗലികാവകാശങ്ങളെ അംഗീകരിക്കുന്നില്ലെന്ന കാര്യം മറക്കരുത്.
വിദ്യാർത്ഥികളും പുരോഗമന ശക്തികളും പൊതുസമൂഹവും ഏറെനാൾ നടത്തിയ പോരാട്ടത്തിന് ശേഷമാണ് വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിയമമായത്. നിലവിലുള്ള ചുരുക്കം അവകാശങ്ങൾ പോലും ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും’ വൃന്ദ കാരാട്ട് പറഞ്ഞു.
Comments