തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത അവെയ്‌ലബിൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിമർശനം. മന്ത്രി എന്ന നിലയിൽ ജാഗ്രത കാട്ടണമായിരുന്നുവെന്ന് നേതാക്കൾ വിമർശിച്ചു.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ സിപിഎം പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം നടത്തിയത്. നാക്കുപിഴയാണെന്നായിരുന്നു യോഗത്തിൽ മന്ത്രിയുടെ വിശദീകരണം. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണെന്നും സജി ചെറിയാൻ പറഞ്ഞു.
എന്നാൽ എതിരാളികൾക്ക് അനാവശ്യമായി ആയുധം നൽകുകയാണ് മന്ത്രി ചെയ്തത് എന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. വാക്കുകളിൽ മിതത്വം വേണ്ടിയിരുന്നു. മന്ത്രി എന്ന നിലയിൽ ജാഗ്രത കാട്ടണമായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. നിലവിൽ മന്ത്രി രാജിവെയ്‌ക്കേണ്ട എന്ന നിലപാടാണ് യോഗം തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സിപിഎം വിശദമായ വാർത്താക്കുറിപ്പ് ഇറക്കും. നാളെ സെക്രട്ടേറിയറ്റ് യോഗം ചേരുമെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ തേടിയെന്നും യെച്ചൂരി വ്യക്തമാക്കി.















