കൊൽക്കത്ത: മഹാകാളിയെ അധിക്ഷേപിച്ച ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ. എംപിയെ പുറത്താക്കാനോ അല്ലെങ്കിൽ സസ്‌പെൻഡ് ചെയ്യാനോ ഉള്ള മാന്യത തൃണമൂൽ കോൺഗ്രസ് കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എംപിയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവരുമെന്നും സുകാന്ത മജൂംദാർ മുന്നറിയിപ്പ് നൽകി.
മഹുവ മൊയ്ത്രയുടെ പരാമർശത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും തൃണമൂൽ കോൺഗ്രസിന് മാറി നിൽക്കാൻ കഴിയില്ല. എംപിയുടെ പരാമർശം പാർട്ടിയുടെ നിലപാട് അല്ലെങ്കിൽ ഉറപ്പായും നടപടി സ്വീകരിക്കണം. പാർട്ടിയിൽ നിന്നും പുറത്താക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ വേണമെന്നും സുകാന്ത മജൂംദാർ വ്യക്തമാക്കി.
നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടിയുടെ ശക്തമായ പ്രതിഷേധം തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവരും. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് മഹുവ മൊയ്ത്ര മഹാകാളിയെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. തന്നെ സംബന്ധിച്ച് മഹാകാളി എന്നത് മാംസവും മദ്യവും കഴിക്കുന്ന ഒരു രൂപമാണ്. നിങ്ങൾ താരപീഠത്തിൽ പോകുകയാണെങ്കിൽ അവിടെ സന്യാസിമാർ പുകവലിക്കുന്നത് കാണാം. ഇങ്ങനെയാണോ മഹാകാളിയെ ആളുകൾ ആരാധിക്കുന്നത് എന്നിങ്ങനെയായിരുന്നു മഹുവ മൊയ്ത്രയുടെ പരാമർശം. ഹിന്ദുമതത്തിൽ ഒരു കാളി ആരാധിക എന്ന നിലയ്‌ക്ക് കാളിയെ എങ്ങിനെ വേണമെങ്കിലും ചിന്തിക്കാൻ തനിക്ക് പൂർണമായ സ്വാതന്ത്ര്യം ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു.
Comments