ബലാത്സംഗത്തിനിരയായി ഗർഭിണിയായ ഒരു പത്ത് വയസുകാരി..
സ്വന്തം രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്നതിനാൽ അതിർത്തി കടക്കേണ്ടി വരുന്ന ദുരവസ്ഥ..
ഗർഭച്ഛിദ്ര നിരോധനം ഒരു ജനതയെ മുഴുവൻ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോൾ അമേരിക്കയിലെ കാഴ്ച..
ഓഹിയോ സ്വദേശിയായ പെൺകുട്ടി ഒന്നരമാസം ഗർഭിണിയായിരുന്നു. അവൾ നേരിട്ട ക്രൂരതയുടെ പ്രതീകമായിരുന്നു ആ ജീവന്റെ തുടിപ്പ്.. അവളാഗ്രഹിക്കാതെ തന്നെ അവളുടെ ശരീരത്തിൽ മറ്റൊരു ജീവൻ വളർന്നു.. അതും ഗർഭധാരണത്തെക്കുറിച്ച് വിരളമായ അറിവ് മാത്രം ലഭിക്കുന്ന ഒരു പ്രായത്തിൽ.. അവളുടേതല്ലാത്ത കുറ്റം കൊണ്ട് അവളേറ്റുവാങ്ങേണ്ടി വന്ന ഒന്ന്. അത് വെച്ചുപൊറുപ്പിക്കാൻ അവളുടെ ശരീരവും മനസും പാകമായിട്ടില്ല. അതിലുപരി, ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത പക്ഷം, അമ്മയെന്ന് വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്ത പക്ഷം, അതിന് മുതിരേണ്ടതില്ലെന്നതാണ് മറ്റൊരു കാര്യം..
എന്നാൽ ആ പത്ത് വയസുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അതിർത്തി കടക്കേണ്ടി വന്നു. ഓഹിയോയുടെ അതിർത്തി പങ്കിടുന്ന ഇൻഡ്യാനയിലേക്ക് എത്താൻ അവൾ നിർബന്ധിതയായി. ഒരു നിയമത്തിന്റെ പേരിൽ മാനുഷികമായ പരിഗണനകൾ പോലും വ്യർത്ഥമാകുന്ന കാഴ്ച..
ജൂൺ 24നായിരുന്നു യുഎസ് സുപ്രീം കോടതി ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയത്. ഇതോടെ ആയിരക്കണക്കിന് വരുന്ന സ്ത്രീകളും പെൺകുട്ടികളും കുടുംബാംഗങ്ങളും ദുരിതത്തിലായി. അതിനിടെയാണ് ഓഹിയോയിലെ പത്ത് വയസുകാരിയുടേതുൾപ്പെടെ നിരവധി സ്ത്രീകളുടെ ദുർഗതികൾ വാർത്തയാകുന്നത്. ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയ കോടതി വിധി എപ്രകാരമാണ് ജനതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വെളിച്ചത്ത് കൊണ്ടുവരാൻ, ഇത്തരം കേസുകൾ ശ്രദ്ധേയമാകുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തൽ..
ഗർഭച്ഛിദ്രത്തിനായി യുഎസിലെ ജനങ്ങൾ അയൽരാജ്യങ്ങളെ ആശ്രയിക്കുമ്പോൾ നിലവിൽ ആശ്വാസമായ ഇൻഡ്യാന അടക്കമുള്ള പലയിടത്തും വരുംദിവസങ്ങളിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമായേക്കുമെന്നാണ് വിവരം. ഗർഭച്ഛിദ്രം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് സഭയിൽ ചർച്ച നടക്കുമെന്നാണ് ഇൻഡ്യാനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..
1973-ലെ റോ-വേഡ് കേസിലെ വിധി അസാധുവാക്കിയാണ് അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കിയത്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കോടതി ഉത്തരവ്. യുഎസിലെ 50 സംസ്ഥാനങ്ങളിൽ ഒന്നാണ് ഓഹിയോ..
Comments