ന്യൂഡൽഹി : സ്‌പൈസ് ജെറ്റ് വിമാന കമ്പനികൾക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകി. സാങ്കേതിക തകരാറുകളാൽ തുടർച്ചയായി വിമാനങ്ങൾ തിരിച്ചിറക്കേണ്ടി വന്നതിനെ തുടർന്നാണ് നടപടി. 18 ദിവസത്തിനിടയിൽ 8 തകരാറുകളാണ് വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
ചൈനയിലേക്കുള്ള ഒരു വിമാനത്തിലെ കാലാവസ്ഥാ റഡാർ കഴിഞ്ഞ ദിവസം തകരാറിലായിരുന്നു. പിന്നാലെ ദുബായ്‌ക്ക് പുറപ്പെട്ട ഡൽഹിയിൽ നിന്നുള്ള വിമാനവും കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലൊണ് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
വിമാനത്തിൽ ഉണ്ടായ സുരക്ഷാ വീഴ്ചയും അറ്റകുറ്റ പണികളുടെ അപര്യാപ്തതയും എല്ലാം നോട്ടീസീൽ ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സ്‌പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസിന് മറുപടി നൽകാൻ മൂന്നാഴ്ചയാണ് ഡിജിസിഎ സ്‌പൈസ് ജെറ്റിന് സമയം അനുവധിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments