തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സജി ചെറിയാന്റെ മന്ത്രിപദവിയിൽ നിന്നുളള രാജി കൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്ന് ബിജെപി. മന്ത്രിസ്ഥാനം മാത്രം രാജിവെച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പേരിലുളള കുറ്റം അവസാനിക്കുന്നില്ല. നിയമസഭാ സാമാജികൻ എന്ന സ്ഥാനവും രാജിവെയ്‌ക്കാൻ തയ്യാറാകണം.
എംഎൽഎ സ്ഥാനത്ത് തുടരാൻ ധാർമ്മികവും നിയമപരവുമായി ഒരു അവകാശവും അദ്ദേഹത്തിനില്ല. അദ്ദേഹം എംഎൽഎ ആയതും ഭരണഘടനയിൽ തൊട്ട് സത്യം ചെയ്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. എംഎൽഎ സ്ഥാനവും രാജിവെയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി മുൻപോട്ടു പോകും.
ഇപ്പോഴും സജി ചെറിയാൻ ആ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. അദ്ദേഹം പരസ്യമായി ഒരു ക്ഷമാപണം നടത്താൻ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയോ പാർട്ടിയോ ഏറ്റുപറഞ്ഞിട്ടില്ലെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും ഇന്ത്യൻ നിയമം അനുസരിച്ച് ഗുരുതരമായ കുറ്റമാണ്. സജി ചെറിയാനെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിലുളള നിയമവ്യവസ്ഥ അനുസരിച്ച് ഈ പരാതികളിൽ കേസെടുക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Comments