ഇറാനിലെ ഭൂചലനങ്ങളിൽ യുഎഇ ഭയപ്പെടേണ്ടതില്ലെന്ന് ദേശീയ ഭൗമ പഠന കേന്ദ്രം. യുഎഇയിലെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നും അതു കൊണ്ട് ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻസിഎം അറിയിച്ചു. കഴിഞ്ഞദിവസം പുലർച്ചെയും ഇറാനിൽ രണ്ടു തവണയുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു.
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഇറാനിലെ ഭൂചലനത്തിന്‍റെ പ്രതിഫലനമായി ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം ഭൂമികുലുക്കം അനുഭവപ്പെട്ടത്. എന്നാൽ ഇതിൽ ആശങ്കപ്പെടാനില്ലെന്നാണ് ദേശീയ ഭൗമ പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‘പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും അപകടങ്ങൾ കുറയ്‌ക്കുന്നതിനും തയ്യാറാക്കിയ നയങ്ങളുടെ ഭാഗമായി യുഎഇയിൽ നിർമിക്കുന്ന കെട്ടിടങ്ങൾ ഭൂകമ്പ പ്രതിരോധ ഡിസൈൻ കോഡുകൾ പാലിക്കണമെന്നത് നിർബന്ധമാണ്. ഇത് പാലിക്കപ്പെടുന്ന കെട്ടിട ഡിസൈനുകൾക്കേ രാജ്യത്ത് അനുമതി നൽകാറുള്ളൂ. അതുകൊണ്ട് ഇറാനിലെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങളിൽ യുഎഇ നിവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
റിക്ടർ സ്കെയിലിൽ 2.0 അല്ലെങ്കിൽ 3.0 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് യുഎഇയിൽ സാധാരണ ഉണ്ടാകുക. ഇത് അപകടകരമല്ല. ഭൂചലനങ്ങൾ ഉണ്ടാകുമ്പോൾ പരിഭ്രാന്തരായി താമസസ്ഥലത്തിന് പുറത്തേക്ക് ഓടുകയല്ല വേണ്ടതെന്നും അപ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.
Comments