ന്യൂഡൽഹി: കൊറോണ വാക്‌സിന്റെ രണ്ടാമത്തെ ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. ഒമ്പത് മാസത്തിൽ നിന്ന് ആറ് മാസമായിട്ടാണ് കുറച്ചത്.
ശാസ്ത്രീയ തെളിവുകളും ആഗോളസമ്പ്രദായവും കണക്കിലെടുത്താണ് ഇടവേളയിലെ ഈ മാറ്റം. പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധിച്ച നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പിന്റെ സ്റ്റാൻഡിംഗ് ടെക്‌നിക്കൽ സബ് കമ്മിറ്റി കൊറോണ വാക്‌സിന്റെ രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള പരിഷ്‌കരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. 39 ആഴ്ചയിൽ നിന്ന് 26 ആഴ്ചയാക്കി കുറയ്‌ക്കാനാണ് ശുപാർശയെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
തീരുമാനം നടപ്പാക്കാനും ബൂസ്റ്റർ ഡോസിന്റെ വിതരണം വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തീരുമാനം സുഗമമാക്കുന്നതിന് കോവിൻ സിസ്റ്റത്തിൽ അനുബന്ധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് ഇത് വരെയായി 4.75 കോടി ബൂസ്റ്റർ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
Comments