പാലക്കാട്: ഒരു യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് മണ്ണുത്തി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർ. ജോലിയില്ലാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്‌ക്ക് ഒരുങ്ങിയ യുവാവിനെയാണ് പോലീസ് എത്തി തക്ക സമയത്ത് പിന്തിരിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പോലീസുകാരെ അഭിനന്ദിച്ച്
സംഭവം പങ്കുവെച്ചതോടെയാണ് പുറംലോകം ഇത് അറിഞ്ഞത്.
കഴിഞ്ഞ ദിവസം മണ്ണുത്തി സ്‌റ്റേഷനിലേക്ക് വന്ന ഒരു ഫോൺ കോളിലായിരുന്നു തുടക്കം. വിദേശത്തുനിന്ന് വിളിച്ച യുവാവ് പരിഭ്രാന്തിയോടെ നാട്ടിലെ തന്റെ സുഹൃത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങുകയാണെന്നും സുഹൃത്തിന്റെ വീട്ടിൽ ആരുമില്ലെന്നും വീണ്ടും വിളിച്ചിട്ട് അവൻ ഫോൺ എടുക്കുന്നില്ലെന്നും സഹായിക്കണമെന്നും പറഞ്ഞു. സ്റ്റേഷനിലെ ജി.ഡി ചാർജ്ജ് ഡ്യൂട്ടിയിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത.കെ.എസ് ആണ് കോൾ അറ്റൻഡ് ചെയ്തത്.
വിവരങ്ങൾ ശേഖരിച്ച് രജിത ഉടനടി ബൈക്ക് പട്രോളിംഗ് ടീമിനെ വിവരമറിയിച്ചു. സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ വി.പി.രാജേഷ്, അജിത്ത്.പി.പി എന്നിവർ നിമിഷനേരത്തിനുളളിൽ തേറമ്പം ഭാഗത്തെ വീട്ടിലെത്തി. മുൻവശത്തെ വാതിൽ തുറന്ന് അകത്തുകടന്നിട്ടും ആരെയും കണ്ടില്ല. ഒരു മുറി അടഞ്ഞു കിടക്കുന്നത് കണ്ട് തട്ടി വിളിച്ചിട്ടും ആരും തുറക്കാത്തതിനാൽ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കവെ കഴുത്തിൽ ചുറ്റിയ തുണിയുമായി യുവാവ് കതക് തുറക്കുകയായിരുന്നു.
വാരിവലിച്ചിട്ട മുറിയിൽ പല ദിവസങ്ങളായി കഴിക്കാത്ത ഭക്ഷണം അടച്ചു വച്ചിരുന്നു. പോലീസുദ്യോഗസ്ഥർ അയാളെ ആശ്വസിപ്പിച്ച ശേഷം വീട്ടുകാരെ വിവരം അറിയിച്ചു.
ജോലി നഷ്ടപ്പെട്ട് മാനസിക സംഘർത്തിലായിരുന്ന യുവാവിനെ സഹോദരിക്കൊപ്പം സ്റ്റേഷനിലെത്തിച്ച് കൗൺസിലിംഗ് നൽകി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജോലി നേടാൻ ശ്രമിക്കണമെന്നും എന്തുസഹായത്തിനും പോലീസുകാർ കൂടെ ഉണ്ടാകുമെന്നും ഉറപ്പ് നൽകിയാണ് പോലീസുകാർ മടങ്ങിയത്.
Comments