ഡൽഹി: ഭരണസിരാകേന്ദ്രമായ ഡൽഹിയെ ആധുനിക കാലത്തിന് യോജിച്ച രീതിയിൽ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ സെൻട്രൽ വിസ്‌ത പദ്ധതിയിലെ പ്രവേശനപാത ജൂലൈ 18 നുള്ളിൽ പൂർത്തിയാകും. ഇക്കാര്യം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്നതാണ് സെൻട്രൽ അവന്യൂ പദ്ധതി. പദ്ധതിയുടെ ഭാഗമായ പ്രധാന കെട്ടിടങ്ങളിലേയ്‌ക്കുള്ള പാതയോരങ്ങളെല്ലാം ഉടൻ പൂർത്തിയാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഒന്നോ രണ്ടോ അടിപ്പാതകളിൽ മാത്രമാണ് ഇപ്പോൾ ജോലികൾ നടക്കുന്നതെന്നും അവ ഉടൻ പൂർത്തിയാകുമെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കുന്നു. സെൻട്രൽ വിസ്ത പാതകൾ ഏകേദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. ജൂലായ് 15 നും 18 നും ഇടയിൽ പദ്ധതി പൂർത്തിയാക്കും. ആദ്യ പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹി നിവാസികളും സന്ദർശകരും മാറ്റം കണ്ട് അത്ഭുതപ്പെടുമെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായ പ്രധാന പാതയുടെ നിർമ്മാണത്തിൽ അടിപ്പാതകൾ, ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് ചെറുപാതകൾ, ഹരിത ഇടങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഇവ പൂർത്തിയാകുന്നതോടെ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. 2020 ഡിസംബറിലാണ് ആധുനിക സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.
ഡഹിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് സെൻട്രൽ വിസ്ത പദ്ധതി. ഇന്ത്യാ ഗേറ്റ് മുതൽ രാഷ്‌ട്രപതി ഭവൻ വരെയുള്ള രാജ്പഥിലെയും ചുറ്റുമുള്ള പുൽത്തകിടികളിലെയും നിർമാണ പ്രവർത്തനങ്ങൾ, ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തു തന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ലോക്‌സഭാ ചേംമ്പറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനാകും. സംയുക്ത സമ്മേളനം ചേരുമ്പോള്‍ 1224 അംഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. രാജ്യസഭാ ചേംമ്പറില്‍ 384 അംഗങ്ങള്‍ക്ക് വരെ ഇരിക്കാം. ഓരോ എം.പിക്കും പ്രത്യേകം ഓഫീസുകള്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എം.പി.ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകള്‍, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ മന്ദിരത്തില്‍ ഉണ്ടായിരിക്കും.
Comments