കീവ് : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. പുറത്താക്കിയവരിൽ ചെക് റിപ്പബ്ലിക് , ജർമനി , നോർവെ ,ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരും ഉൾപ്പെടുന്നു. അതേസമയം ഇവരെ പുറത്താക്കിയതിന്റെ കാരണം വ്യക്തമല്ല. നിലവിൽ പുറത്താക്കപ്പെട്ടവർക്ക് മറ്റെന്തെങ്കിലും ചുമതല നൽകുമോ എന്നും വ്യക്തമല്ല.
രാജ്യാന്തര തലത്തിൽ പിന്തുണ നേടാൻ സെലെൻസ്കി തന്റെ നയതന്ത്രജ്ഞരോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ആവശ്യം ഉന്നയിച്ചത്.റഷ്യൻ ഊർജ വിതരണത്തെയും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് യുക്രെയ്ൻ. എന്നാൽ യുക്രെയ്നും ജർമനിയും തമ്മിലുള്ള ബന്ധത്തിൽ കുറച്ച് കാലങ്ങളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാണ്. യൂറോപ്പിലേക്ക് വാതക കയറ്റുമതിക്കായി റഷ്യൻ കമ്പനിക്ക് ടർബൈൻ കാനഡ വിട്ടു കൊടുക്കണമെന്നാണ് ജർമനിയുടെ നിലപാട്. എന്നാൽ കാനഡ ടർബൈൻ വിട്ടു നൽകിയാൽ അത് നിലവിൽ റഷ്യയ്ക്കു മേലുള്ള ഉപരോധത്തിന്റെ ലംഘനമാകുമെന്നാണ് യുക്രെയ്ൻ വിലയിരുത്തുന്നത്.
Comments