മുംബൈ : മഹാരാഷ്ട്രയിൽ 55 ശിവസേന എംഎൽഎമാരിൽ 53 പേർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടറി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിലെ 39 പേർക്കും ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 14 പേർക്കുമാണ് ഷോകോസ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും ഇരുപക്ഷവും പാർട്ടി വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ്.
കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കുന്ന ചട്ടങ്ങൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം. ജൂലൈ 3,4 തീയ്യതികളിലായാണ് സ്പീക്കർ തിരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പും നടന്നത്. വിശ്വാസവോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ, ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് താക്കറെ പക്ഷത്തെ സുനിൽ പ്രഭുവിനെ നീക്കി ഭരത് ഗൊഗാവാലയെ ശിവസേനയുടെ ചീഫ് വിപ്പായി അംഗീകരിച്ചത്. തുടർന്ന് വിശ്വാസവോട്ടെടുപ്പിൽ 164 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 99 പേർ എതിർത്തു.
വിശ്വാസവോട്ടെടുപ്പ് വിജയിച്ചതിന് പിന്നാലെ ഏകനാഥ് ഷിൻഡെ പക്ഷം ഉദ്ധവ് താക്കറെ ക്യാമ്പിലെ 14 നിയമസഭാംഗങ്ങൾക്ക് നോട്ടീസ് നൽകുകയായിരുന്നു. ശിവസേന വിപ്പായ ഭരത് ഗൊഗവാലെ നൽകിയ വിപ്പ് ലംഘിച്ചതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. വിശ്വാസ വോട്ടെടുപ്പിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരത് ഗൊഗാവാലെ എല്ലാ ശിവസേന എംഎൽഎമാർക്കും വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചതിന്റെ പേരിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. വിപ്പ് ലംഘിക്കുന്നത് നിയമസഭാ ചട്ടങ്ങളിൽ ഗുരുതരമായ കുറ്റമാണ്. ആദിത്യ താക്കറെയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണന വെച്ചാണ് ആദിത്യയ്ക്ക് നോട്ടീസ് നൽകാതിരുന്നത് എന്നാണ് വിശദീകരണം.
അതേസമയം പാർട്ടി ചീഫ് വിപ്പിനെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂറുമാറി ഷിൻഡെ പക്ഷത്ത് ചേർന്നതിനാണ് 39 എംഎൽഎമാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
Comments