ജയ്പൂർ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയിടെ പ്രവാചക പരാമർശത്തിനെതിരെ കൊലവിളി മുഴക്കിയതിന് പിന്നാലെ അജ്മീറിലെത്തുന്ന വിശ്വാസികളുടെ തിരക്ക് കുറയുന്നു. ക്വാജ ഖരീബ് നവാസിലെ ഖാദിമുകൾ നടത്തിയ വിവാദ പ്രസ്താവനയ്‌ക്ക് പിന്നാലെ പ്രത്യേക ദിവസങ്ങളിൽ പോലും തീർത്ഥാടന സ്ഥലത്ത് തിരക്ക് കുറയുകയാണ്. ഇത് പ്രദേശത്ത് കച്ചവടക്കാരെയാണ് ഏറെ ബാധിച്ചത്.
ദർഗയിലെ മൂന്ന് ഖാദിമുകളും നൂപുർ ശർമ്മയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത് ഏറെ വിവാദമായിരുന്നു. ഇത് കച്ചവടക്കാരുടെ വരുമാനത്തെ വിപരീതമായി ബാധിച്ചുവെന്ന് ഇവർ പറയുന്നു. പെരുന്നാൾ ദിനത്തിൽ ബിസിനസിൽ 90 ശതമാനം നഷ്ടം നേരിട്ടതായി അജ്മീർ ദർഗയ്‌ക്ക് സമീപമുള്ള കച്ചവടക്കാർ പരാതിപ്പെട്ടു. ഹോട്ടൽ ബുക്കിംഗും കുറഞ്ഞിരിക്കുന്നു. സാധാരണയായി തിക്കും തിരക്കും അനുഭവപ്പെടാറുള്ള തെരുവുകൾ വെള്ളിയാഴ്ചയായിട്ടും ആളൊഴിഞ്ഞ നിലയിലായിരുന്നു.
നേരത്തെ തങ്ങളുടെ കച്ചവടം ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ കൂടുതലായിരുന്നു. നിലവിൽ എല്ലാവരും ഒരു തരത്തിലുള്ള മാന്ദ്യം നേരിടുകയാണ്. ആളുകൾ ഭയംകൊണ്ട് പുറത്തിറങ്ങുന്നില്ല. ഹോട്ടലുകളിലെ അഡ്വാൻസ് ബുക്കിംഗുകളും ആളുകൾ കാൻസൽ ചെയ്ത് കഴിഞ്ഞു.
ദർഗ ബസാർ, ഡൽഹി ഗേറ്റ്, ഡിഗ്ഗി ബസാർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ഖാദിം മൊഹല്ല, കമ്മാനി ഗേറ്റ്, ആൻഡർ കോട്ട്, ലഖൻ കോത്രി എന്നിവിടങ്ങളിലെ ഗസ്റ്റ് ഹൗസുകൾ ഉൾപ്പെടെ ദിവസേന കനത്ത നഷ്ടം നേരിടുകയാണ്. കഴിഞ്ഞ വർഷം ഈ സീസണിൽ ആളുകൾ ഒഴുകിയെത്തിയിരുന്ന സ്ഥാനത്ത് ഈ വർഷം ആരുമില്ല. ഹോട്ടലുകളിലെ എല്ലാ മുറികളും ഒഴിഞ്ഞുകിടക്കുകയാണ്.
മതനേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ അജ്മീറിലേക്ക് വരുന്ന ആളുകളെ പ്രതികൂലമായി ബാധിച്ചുവെന്ന് ജന്നത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഉടമ റിയാസ് ഖാൻ പറയുന്നു. രാജ്യത്ത് എന്ത് സംഭവിച്ചാലും അത് തീർച്ചയായും അജ്മീറിന്റെ വിപണിയെ ബാധിക്കും. ഉദയ്പൂരിലെ കൊലപാതകത്തിന് പിന്നാലെ ആളുകൾ ഇവിടേയ്‌ക്ക് എത്താതെയായി. അജ്മീറിലെ ബിസിനസുകാരുടെ വരുമാനം 90 ശതമാനം കുറഞ്ഞുവെന്നും ഇവര് പറയുന്നു.
എല്ലാ കടകളിലും കച്ചവടക്കാർ വെറുതെ ഇരിക്കുകയാണ്. മതപുരോഹിതന്മാരുടെ വിവാദപരമായ പ്രസ്താവനകളാണ് ഇതിന് കാരണമായത്. കുറഞ്ഞത് 50 കോടിയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ പോയിട്ട് ബസുകൾ പോലും തിരക്കൊഴിഞ്ഞ നിലയിലാണ് ദർഗ ബസാർ ബിസിനസ് അസോസിയേഷൻ പ്രസിഡന്റ് ഹോട്ചന്ദ് ശ്രീനാനി പറഞ്ഞു.
അതേസമയം, നൂപുർ ശർമയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് അജ്മീർ ദർഗയിലെ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂപുർ ശർമയുടെ തല കൊണ്ടുവരുന്നവർക്ക് തന്റെ വീടും വസ്തുവകകളും പാരിതോഷികമായി നൽകുമെന്നാണ് ചിഷ്തി വീഡിയോയിൽ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Comments