കൊളംബോ: ശ്രീലങ്കയിൽ ദ്രുതഗതിയിൽ പാചകവാതക വിതരണത്തിന് ഉത്തരവിട്ട് അപ്രത്യക്ഷനായ ലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ.കടുത്ത ഇന്ധനക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തിന് 3,700 മെട്രിക് ടൺ പാചകവാതകമാണ് ലഭിച്ചത്. വിതരണം സുഗമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പാചകവാതകവുമായി ആദ്യ കപ്പൽ കേരവലപിടിയയിൽ എത്തി.പാചകവാതകം ഇറക്കാനും വിതരണം ചെയ്യാനും പ്രസിഡന്റ് രാജപക്സെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. 3,740 മെട്രിക് ടൺ വാതകവുമായി രണ്ടാമത്തെ കപ്പൽ ജൂലൈ 11 നും 3,200 മെട്രിക് ടൺ വാതകവുമായി മൂന്നാമത്തേത് ജൂലൈ 15 നും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആയിരങ്ങളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതും സർക്കാരിന്റെ ഭാഗത്ത് നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്താത്തതുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഔദ്യോഗിക വസതികളുടെ മുന്നിൽ ആയിര കണക്കിന് ആളുകളാണ് തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബായയുടെ വീട് കൈയേറിയ സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ ഇന്ധനക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ റോഡുകൾ ഉപരോധിച്ചിരുന്നു.
പ്രധാനമന്ത്രി രാജി വെയ്‌ക്കുകയും പിന്നാലെ പ്രതിഷേധക്കാർ സ്വകാര്യ വസതിയ്‌ക്ക് തീയിടുകയും ചെയ്തു. പ്രസിഡന്റ് രാജിവെയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധക്കാർ വസതിയിലേക്ക് ഇരച്ചുകയറുന്നതിന് മുൻപാണ് ഗോതബായ രജപക്സെ അപ്രത്യക്ഷനായത്. പ്രശ്നം കടുത്തതോടെ ജനങ്ങളോട് ശാന്തത പാലിക്കാൻ സംയുക്ത സേന മേധാവി ജനറൽ ശവേന്ദ്ര സിൽവ ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാമെന്നും സമാധാനം നിലനിർത്താനായി ജനങ്ങൾ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
വിദേശനാണ്യം ഏഴ് ദശാബ്ദത്തിനിടയിൽ ഏറ്റവും മോശമായ സ്ഥിതിയിലും കടം തിരിച്ചടയ്‌ക്കാൻ കഴിയാതെ പ്രതിസന്ധിയിലുമാണ് രാജ്യം. നിലവിൽ 51 ബില്യൺ ഡോളറാണ് കടം. ആവശ്യവസ്തുക്കൾ വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണ് ജനങ്ങളെ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത്.
Comments