ഹൈദരാബാദ് : പോലീസ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതിയുമായി യുവതി. ഭർത്താവ് ഇല്ലാത്ത സമയത്ത് തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിലാണ് സംഭവം. സിഐ നാഗേശ്വര റാവുവിനെതിരെയാണ് യുവതിയുടെ പരാതി. സംഭവത്തിൽ നാഗേശ്വര റാവുവിനെതിരെ പോലീസ് കേസെടുത്തു.
ജൂലൈ 7 നായിരുന്നു സംഭവം. ഭർത്താവ് നാട്ടിൽ പോയ തക്കം നോക്കി നാഗേശ്വര റാവു തന്നെ പീഡിപ്പിച്ചെന്നും തുടർന്ന് ഭർത്താവ് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഭർത്താവിനോട് തന്നെ ഉപേക്ഷിച്ച് നാട് വിട്ട് പോകാൻ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എന്നാൽ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ജീപ്പിൽ കയറ്റി. ജീപ്പ് പകുതിക്ക് വെച്ച് കേടായപ്പോൾ തങ്ങൾ ഇറങ്ങി ഓടുകയായിരുന്നെന്ന് യുവതി പറയുന്നു.
നാഗേശ്വര റാവു നേരത്തെയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. 2018 ലായിരുന്നു സംഭവം. ഭർത്താവിനെ കളളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. തുടർന്ന് ജയിൽ മോചിതനായപ്പോൾ ഫാമിൽ ജോലിക്കും അയച്ചു. ഇതെല്ലാം തന്നെ പീഡിപ്പിക്കാൻ വേണ്ടിയായിരുന്നെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Comments