തിരുവനന്തപുരം : കെഎസ്ആർടിസിയിലെ സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം. 5098 സ്ഥിരനിയമനങ്ങളാകും ഒഴിവാക്കുക. നിലവിലെ തീരുമാന പ്രകാരം വിരമിക്കുന്ന ജീവനക്കാർക്ക് പകരം നിയമനം ഉണ്ടാകില്ല. കെഎസ്ആർടിസിക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല. പകരം സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകൾ നൽകുകയും അതിലേക്ക് കരാർ നിയമനങ്ങൾ തുടരുകയും ചെയ്യും .
നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് പുതിയ നീക്കം . ഡ്യൂട്ടി പരിഷ്കരണത്തിലൂടെയാവും ഇത് സാധ്യമാക്കുക. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യുന്നതിന് മനേജ്മെന്റ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
അതേസമയം കെഎസ്ആർടിസിയിൽ അഞ്ച് വർഷത്തിനിടെ വെട്ടിക്കുറച്ചത് 7992 തസ്തികകളാണ്. 26,036 ജീവനക്കാരാണ് 3776 ബസുകൾ ഓടിക്കുന്നതിനായി ഇപ്പോൾ ഉള്ളത്. സിംഗിൾഡ്യൂട്ടി വ്യാപകമാക്കിയാൽ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകൾ ഓടിക്കാനാകും.
കണക്കുകൾ പ്രകാരം 9552 ഡ്രൈവർമാരും 9030 കണ്ടക്ടർമാരുമാണുള്ളത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ 7650 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും മതി. ഈ പരിഷ്കരണംകൂടി വരുമ്പോൾ ഈ സർക്കാരിന്റെ കാലത്ത് റദ്ദാകുന്ന തസ്തികകൾ 13,090 ആവും.
Comments