മുംബൈ: വിദേശയാത്രയുടെ വിവരം ഭാര്യയിൽ നിന്ന് മറച്ചുവക്കാൻ പാസ്പോർട്ടിലെ വിവരങ്ങൾ കീറിക്കളഞ്ഞ യുവാവ് അറസ്റ്റിൽ. പാസ്പോർട്ടിൽ കൃത്രിമം കാട്ടിയെന്ന കുറ്റത്തിനാണ് യുവാവിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. പൂനെ സ്വദേശിയായ സാംദർശി യാദവ്(32) ആണ് അറസ്റ്റിലായത്. പാസ്പോർട്ടിലെ പത്ത് പേജുകളാണ് യുവാവ് നശിപ്പിച്ചത്.
കഴിഞ്ഞദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ സാംദർശിനെ ഇമിഗ്രേഷൻ കൗണ്ടറിൽ തടഞ്ഞു. പാസ്പോർട്ടിലെ ചില പേജുകൾ കാണാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. പിന്നാലെ പോലീസ് ഉദ്യോഗസ്ഥരെത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് ഭാര്യയിൽ നിന്ന് വിദേശയാത്ര മറച്ചുവയ്ക്കാൻ ചെയ്ത പണിയാണെന്ന് മനസിലാകുന്നത്.
2019ലാണ് ഏറെ നാളായി സൗഹൃദത്തിലായിരുന്ന പെൺസുഹൃത്തിനെ കാണാൻ സാംദർശി തായ്ലൻഡിന് പോകുന്നത്. വിവാഹത്തിന് മുൻപായിരുന്നു ഇത്. ഈ വിവരം ഭാര്യയിൽ നിന്ന് മറച്ചുവയ്ക്കുന്നതിന് വേണ്ടിയായിരുന്നു പാസ്പോർട്ടിലെ യാത്രാവിവരങ്ങൾ കീറിക്കളഞ്ഞത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും പാസ്പോർട്ട് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു.
ജാമ്യത്തുകയായി 25,000 രൂപ കെട്ടിവച്ചു. പാസ്പോർട്ടിൽ കൃത്രിമത്വം വരുത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയാണ് യുവാവിന്റെ നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
Comments