മുംബൈ: മഹാരാഷ്‌ട്രയിൽ 11 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച വിധിയെഴുതും. രാജ്യം ഉറ്റുനോക്കുന്ന ബാരാമതി മണ്ഡലത്തിൽ ഉൾപ്പടെയാണ് വോട്ടെടുപ്പ്.
ബാരാമതി, റായ്ഗഡ്, ഒസ്മാനാബാദ്, ലാത്തൂർ, സോലാപൂർ, മാധ, സാംഗ്ലി, സത്താറ, രത്‌നഗിരി-സിന്ധുദുർഗ്, കോലാപൂർ, ഹത്കനംഗലെ എന്നിവിടങ്ങളിലാണ് മെയ് ഏഴിന് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ടത്തിനായി സജ്ജീകരിച്ചിട്ടുള്ള 23,036 പോളിംഗ് കേന്ദ്രങ്ങളിൽ രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് പോളിങ് അവസാനിക്കും.
1999 മുതൽ എൻസിപിയുടെ ശക്തികേന്ദ്രമാണ് ബാരാമതി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെയാണ് സിറ്റിംഗ് എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ നേരിടുന്നത്. 1999 മുതൽ 2009 വരെ ശരദ് പവാർ ആയിരുന്നു ഈ മണ്ഡലത്തിലെ എംപി. തുടർന്ന് മകൾ സുപ്രിയ സുലെയാണ് സിറ്റിംഗ് എംപി.
മൂന്നാം ഘട്ടത്തിൽ കോലാപ്പൂരിൽ കോൺഗ്രസിന്റെ ഷാഹു ഛത്രപതി, സത്താറയിൽ ബിജെപിയുടെ ഉദയൻരാജെ ഭോസാലെ, രത്‌നഗിരി-സിന്ധുദുർഗിൽ കേന്ദ്രമന്ത്രി നാരായൺ റാണെ എന്നിവരും മത്സരരംഗത്തുണ്ട്.