ന്യൂഡൽഹി: ദ്വീപ് രാഷ്‌ട്രവുമായുള്ള സമുദ്രാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ശ്രീലങ്കയിലെ കലാപ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അഭയാർഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ് നിരീക്ഷണം ശക്തമാക്കിയത്. തമിഴ്നാട് തീരം മുതൽ കേരള തീരം വരെയുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണം വർദ്ധിപ്പിച്ചത്. പട്രോളിംഗ് ബോട്ടുകൾ , ഹോവർക്രാഫ്റ്റുകൾ, വിമാനങ്ങൾ, എന്നിവയ്‌ക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ പ്രതിഷേധം ശക്തമാവുകയും പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറുന്ന സാഹചര്യവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദ്വീപ് രാഷ്‌ട്രത്തിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികൾക്കൊപ്പം തമിഴ്നാട് കോസ്റ്റൽ പോലീസും ജാഗ്രത ശക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത് മുതൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അഭയാർത്ഥികൾ കടന്നു കയറാൻ ശ്രമം നടത്തിയിരുന്നു. കടൽ മാർഗ്ഗമായിരുന്നു ഭൂരിഭാഗം പേരും പലായനത്തിന് ശ്രമിച്ചിരുന്നത്. എന്നാൽ മൺസൂൺ കാലമായതിനാൽ കടലിലൂടെ ഉള്ള പലായനം അത്ര സുഖകരം ആയിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം നിരീക്ഷണ പ്രവർത്തനങ്ങളിൽ മ്യാൻമറിലെ മാൻഡലെയിൽ വിന്യസിച്ചിരിക്കുന്ന ഹോവർക്രാഫ്റ്റ് യൂണിറ്റുകൾ പ്രധാന പങ്ക് വഹിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സേനയുടെ ഡോർണിയർ വിമാനവും നിരീക്ഷണം നടത്തുന്നതിനായി സമുദ്രാതിർത്തിയിൽ കൂടുതൽ തവണ പറക്കുന്നുണ്ട്.
Comments