കൊച്ചി: നടിയെ ആക്രമിച്ചകേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുണ്ടായിരുന്ന ഒരാൾ കേസ് കോടതിയിലിരിക്കെ ഇങ്ങനെ പ്രതികരിക്കാമോ എന്ന് സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാൽ കൂടുതലൊന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വലിയ താരമുൾപ്പെടുന്ന ഒരു കേസാണ് ഇത്രയും കാലം നീണ്ടുനിൽക്കുന്നത്. ഇങ്ങനെയെങ്കിൽ സാധാരണക്കാരനായ ഒരാളുടെ കേസ് എത്രത്തോളം മുന്നോട്ട് പോകുമെന്നും നീതി കിട്ടുമെന്നും ചിന്തിച്ച് പോവുകയാണ് അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്തെത്തിയത്. നടൻ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്നും അവർ ആരോപിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പോലീസുകാർ തന്നെ സമ്മതിച്ചതാണെന്ന് ശ്രീലേഖ പറയുന്നു.
പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെ പോലെയുള്ള സാക്ഷികളെ ഉപയോഗിച്ചും മാദ്ധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ ആരോപിക്കുന്നു.
Comments