കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് അനുകൂലമായി പരാമർശങ്ങൾ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസിന്റെ മൊഴിയെടുക്കാൻ നീക്കം ആരംഭിച്ച് അന്വേഷണ സംഘം. ഇത് സംബന്ധിച്ച് ഉന്നതരിൽ നിന്നും നിയമോപദേശം തേടി. ഐപിഎസ് ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് ആവശ്യം.
ദിലീപിനെ അനുകൂലിച്ചുകൊണ്ട് നിർണായക വെളിപ്പെടുത്തൽ നടത്തിയ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താതിരുന്നാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇത് ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് തീരുമാനം.
കേസിൽ ദിലീപിനെതിരെ തെളിവില്ലെന്നും പോലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയതാണെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ദിലീപിനെതിരേ തെളിവുകിട്ടാത്തതിനാൽ പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും അവർ പറഞ്ഞിരുന്നു. ജയിലിൽനിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണെന്നും ഉദ്യോഗസ്ഥ വെളിപ്പെടുത്തയിരുന്നു.
കേസിൽ പുതിയ വഴിത്തിരിവുകൾ വരുന്ന സാഹചര്യത്തിൽ കേസന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അതേസമയം ഹാഷ് വാല്യു മാറിയത് പരിശോധിക്കാൻ ഫൊറൻസിക് ലാബിലേക്കയച്ച മെമ്മറി കാർഡിന്റെ പരിശോധനാഫലും ഇന്ന് കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
Comments