എറണാകുളം: വിനോദയാത്രയ്‌ക്ക് മുന്നോടിയായി ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ കഴിഞ്ഞ ദിവസം സർക്കാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ബസിന് മുകളിൽ പൂത്തിരി കത്തിച്ചതിൽ ബസ് ജീവനക്കാർക്കെതിരെ പോലീസും മോട്ടോർവാഹന വകുപ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പൂത്തിരികത്തിച്ച സംഭവം വിവാദമായതോടെയാണ് ഹൈക്കോടതി ജൂലൈ നാലിന് സ്വമേധയാ ഇടപെട്ടത്. തുടർന്ന് സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പെരുമൺ എഞ്ചിനിയറിംഗ് കോളേജിൽ ഇക്കഴിഞ്ഞ ജൂൺ 26 നായിരുന്നു വിനോദയാത്രയ്‌ക്ക് പുറപ്പെടും മുൻപ് ടൂറിസ്റ്റ് ബസിനു മുകളിൽ അപകടകരമാം വിധം പൂത്തിരി കത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ബസ് ജീവനക്കാരെ കൊല്ലം അഞ്ചാലുംമൂട് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവറടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Comments