ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ ആയുധ വേട്ട. 45 കൈത്തോക്കുകളുമായി ദമ്പതികൾ കസ്റ്റംസിന്റെ പിടിയിലായി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശികളായ ജഗ്ജീത് സിംഗ്, ഭാര്യ ജസ്വീന്ദർ കൗർ എന്നിവരാണ് പിടിയിലായത്.
പിടിയിലാകുമ്പോൾ ദമ്പതിമാർക്കൊപ്പം ഇവരുടെ 17 മാസം പ്രായമുള്ള പെൺകുഞ്ഞും ഉണ്ടായിരുന്നു. വിയറ്റ്നാമിലെ ഹോചിമിനിൽ നിന്നുമാണ് ഇവർ ഡൽഹിയിൽ എത്തിയത്. വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള കവാടത്തിന് മുന്നിൽ നിന്നുമാണ് ഇവർ പിടിയിലായത്.
പാരീസിൽ നിന്നും ഡൽഹിയിലെത്തിയ ജഗ്ജീതിന്റെ സഹോദരൻ മഞ്ജീത് സിംഗാണ് വിമാനത്താവളത്തിൽ വെച്ച് തോക്കുകൾ അടങ്ങിയ ബാഗ് ദമ്പതികൾക്ക് കൈമാറിയത്. ബാഗുകൾ കൈമാറിയ ശേഷം ഇയാൾ അപ്രത്യക്ഷനായി.
തോക്കുകൾ അടങ്ങിയ ബാഗുകളിലെ ടാഗുകൾ എടുത്ത് മാറ്റിയത് ജസ്വീന്ദർ ആണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ ഇരുപത്തിരണ്ടര ലക്ഷം രൂപ വില വരുന്ന തോക്കുകളാണ് പിടികൂടിയിരിക്കുന്നത്. നേരത്തേ തുർക്കിയിൽ നിന്നും പന്ത്രണ്ടര ലക്ഷം രൂപ വിലവരുന്ന 25 തോക്കുകൾ സമാനമായ രീതിയിൽ കടത്തിയതായി, ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഇവരുടെ കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.
തോക്കുകൾ ഉപയോഗിക്കാൻ പറ്റുന്നവയാണെന്നും കേടുപാടുകൾ ഇല്ലാത്തവയാണെന്നും എൻ എസ് ജി പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധം ഉണ്ടോയെന്നും അധോലോക സംഘാംഗങ്ങളുടെ ഇടപെടൽ ഉണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
Comments