ശ്രീലങ്കയിലെ ഏറ്റവും സ്വാധീനശക്തിയുള്ള കുടുംബത്തിലെ പ്രബല അംഗമാണ് രാജ്യം വിട്ട പ്രസിഡന്റ് ഗോതാബയ രജപക്സെ. ഭാര്യയ്‌ക്കും അംഗരക്ഷകർക്കും ഒപ്പം മാലിദ്വീപിലേക്ക് ഒളിച്ചോടേണ്ട അവസ്ഥയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ജനകീയ പ്രതിച്ഛായ സൃഷ്ടിക്കാൻ വേണ്ടി ചെയ്തു കൂട്ടിയ അബദ്ധങ്ങളെന്ന് രാഷ്‌ട്രീയ നിരീക്ഷകർ.
ഗോതാബയയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകാരികൾ കടന്നു വന്നതോടെ, അദ്ദേഹം രാജ്യം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന്, ഇടക്കാല പ്രസിഡന്റായി നിയോഗിക്കപ്പെട്ട നിലവിലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിയും പ്രക്ഷോഭകർ കൈയ്യേറി.
ശ്രീലങ്കൻ പ്രാദേശിക രാഷ്‌ട്രീയത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന രജപക്സെ കുടുംബം, ദേശീയ മുഖ്യധാരയിലേക്ക് കടന്നു വരുന്നത് 2005ൽ മഹീന്ദ രജപക്സെ പ്രസിഡന്റ് ആകുന്നതോടെയാണ്. ദ്വീപരാഷ്‌ട്രത്തിന്റെ ബൗദ്ധ- സിംഹളീസ് ദേശീയ വികാരം മുതലെടുത്ത് അധികാരത്തിൽ വന്ന മഹീന്ദ, 2009ൽ 26 വർഷം നീണ്ടു നിന്ന ശ്രീലങ്കൻ ആഭ്യന്തര പോരാട്ടങ്ങൾക്ക് സൈനിക നടപടിയിലൂടെ അന്ത്യം കുറിച്ചു. അക്കാലത്ത് ശ്രീലങ്കൻ സൈന്യത്തിന്റെ തന്ത്രശാലിയായ ഉപദേശകനായിരുന്നു, ഗോതാബയ രജപക്സെ.
തുടർന്ന്, 2015ൽ അടുത്ത അനുയായി ആയിരുന്ന മൈത്രിപാല സിരിസേനയുടെ രാഷ്‌ട്രീയ തന്ത്രങ്ങൾക്ക് മുന്നിൽ അടിപതറി അധികാരം ഒഴിയുന്നത് വരെ ശ്രീലങ്കൻ രാഷ്‌ട്രീയത്തിൽ രജപക്സെമാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു. 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ നടന്ന ഇസ്ലാമിക ഭീകരവാദി ആക്രമണം, മരതക ദ്വീപിന്റെ രാഷ്‌ട്രീയത്തിൽ സുപ്രധാന വഴിത്തിരിവായി. 290 പേർ കൊല്ലപ്പെട്ട ചാവേർ ബോംബാക്രമണം രാജ്യത്ത് അധികാര മാറ്റത്തിന് ഹേതുവായി. തത്ഫലമായി, അധികാരം വീണ്ടും രജപക്സെമാരുടെ കൈകളിലേക്ക് എത്തിച്ചേർന്നു. ഇത്തവണ പ്രസിഡന്റ് ആകാനുള്ള യോഗം ഗോതാബയയ്‌ക്കായിരുന്നു.
രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തുമെന്ന് ഗോതാബയ ജനങ്ങൾക്ക് ഉറപ്പ് നൽകി. എന്നാൽ, തുടർന്ന് നടത്തിയ ജനകീയ പ്രതിച്ഛായാ നിർമ്മാണ പ്രക്രിയ രജപക്സെമാരുടെ പതനത്തിലേക്ക് നയിച്ചു. ഒപ്പം, ശ്രീലങ്കയുടെ സമൂലമായ തകർച്ചയിലേക്കും.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാതെ നികുതി ഇളവുകൾ നൽകാനുള്ള തീരുമാനം സർക്കാർ ഖജനാവുകൾ കാലിയാക്കി. പ്രധാന വരുമാന മാർഗമായിരുന്ന ടൂറിസത്തിന് മേൽ കൂനിന്മേൽ കുരു എന്ന പോലെ കൊറോണ വ്യാപനം കരിനിഴൽ വീഴ്‌ത്തി. അപ്പോഴും, മുന്നറിയിപ്പുകൾ അവഗണിച്ച് രജപക്സെ നികുതി ഇളവുകൾ തുടർന്നു. ഇതിനോടൊപ്പം, രാസവളങ്ങൾ നിരോധിക്കാനുള്ള തീരുമാനം കാർഷിക മേഖലയുടെയും നട്ടെല്ലൊടിച്ചു.
വിധി വൈപരീത്യത്തിനൊപ്പം, വിളിച്ചു വരുത്തിയ സാമ്പത്തിക പ്രതിസന്ധി കൂടി ആയപ്പോൾ, കടം വാങ്ങാനുള്ള ഏറ്റവും വിനാശകാരിയായ തീരുമാനത്തിലേക്ക് സർക്കാർ എത്തിപ്പെട്ടു. നേരത്തേ വാങ്ങി കൂട്ടിയ കടബാദ്ധ്യതകൾ രാജ്യത്തെ അടിമുടി ഞെരുക്കി. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉദാര വായ്പാ നയങ്ങളുടെ യഥാർത്ഥ മുഖം ശ്രീലങ്ക മനസ്സിലാക്കിയപ്പോഴേക്കും കാര്യങ്ങൾ പൂർണ്ണമായും കൈവിട്ട് പോയി. ഭക്ഷ്യക്ഷാമത്തിലേക്കും ഇന്ധന ദൗർലഭ്യത്തിലേക്കും ഔഷധ പ്രതിസന്ധിയിലേക്കും വഴുതി വീണ ശ്രീലങ്കയിലെ ജനങ്ങൾ, ഗത്യന്തരമില്ലാതെ കലാപത്തിലേക്ക് തിരിഞ്ഞു.
രജപക്സെ കുടുംബത്തിലെ അംഗങ്ങളിൽ പലർക്കും മന്ത്രിസഭയിൽ നിന്നും ഔദ്യോഗിക പദവികളിൽ നിന്നും ഒഴിയേണ്ടി വന്നു. കലാപം അതിന്റെ രൂക്ഷസ്വഭാവത്തിലേക്ക് കടന്ന മെയ് മാസത്തിൽ സർക്കാർ അനുകൂലികളും കലാപകാരികളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഇതിൽ 9 പ്രതിഷേധക്കാർ കൊല്ലപ്പെട്ടത് അന്താരാഷ്‌ട്ര തലത്തിൽ വിമർശങ്ങൾക്ക് മൂർച്ച കൂട്ടി. തുടർന്ന് പ്രതിഷേധക്കാരെ ഭയന്ന് പ്രധാനമന്ത്രി മഹീന്ദ രജപക്സെയ്‌ക്ക് സ്ഥാനം ഉപേക്ഷിച്ച് ഒളിവിൽ പോകേണ്ടി വന്നു.
എന്നാൽ അപ്പോഴും, അധികാരം ഉപേക്ഷിക്കാൻ ഗോതാബയ രജപക്സെ തയ്യാറായില്ല. പ്രതിപക്ഷ നേതൃനിരയിൽ നിന്നും ശക്തനായ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കി പ്രതിസന്ധി പരിഹരിക്കാൻ ഗോതാബയ ശ്രമിച്ചു. അതുകൊണ്ടൊന്നും ശ്രീലങ്ക നേരിടുന്ന വലിയ പ്രതിസന്ധിയ്‌ക്ക് ഒരു തരത്തിലും പരിഹാരം കാണാൻ സർക്കാരിന് സാധിച്ചില്ല. പൂർണ്ണമായും ജനകീയ പിന്തുണ നഷ്ടമായ സർക്കാർ, അനിവാര്യമായ പടുകുഴിയുടെ വക്കിലെത്തി.
ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രതിസന്ധി ലോകത്തിന് മുന്നിൽ ഒരു വലിയ പാഠമാണ് അനാവൃതമാക്കുന്നത്. ജനകീയ പ്രതിച്ഛായ നേടാൻ വികലമായ നയങ്ങൾ പിന്തുടരുന്നതും എന്തെങ്കിലും നൽകി ജനങ്ങളെ താത്കാലികമായി തൃപ്തിപ്പെടുത്തുന്നതും ആത്യന്തികമായി ഭരണാധികാരികളുടെയും ഭരണകൂടത്തിന്റെയും സർവ്വനാശത്തിന് വഴിവെക്കും എന്ന വലിയ പാഠം.
Comments