ബലാത്സംഗക്കേസിലെ കുറ്റവാളികളെ വന്ധ്യംകരണം നടത്താനൊരുങ്ങി തായ്‌ലാന്റ്. ഇത് സംബന്ധിച്ച് ബില്ല് സഭയിൽ അവതരിപ്പിച്ചു. പീഡനക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായ ശേഷവും ലൈംഗികാതിക്രമം നടത്താൻ സാധ്യതയുണ്ടെന്ന് സ്വയം തോന്നിയാൽ കുറ്റവാളികൾക്ക് കെമിക്കൽ കാസ്‌ട്രേഷൻ അഥവാ രാസഷണ്ഡീകരണത്തിന് വിധേയമാകാം. അത്തരക്കാർക്ക് കുറച്ച് കാലം ജയിലിൽ കഴിഞ്ഞാൽ മതി. എന്നാൽ വന്ധ്യംകരണത്തിന് തയ്യാറാകാൻ താത്പര്യമില്ലാത്തവർക്ക് ശിക്ഷയിൽ ഒരു ഇളവും ഉണ്ടാകില്ല.
കുറ്റം ചെയ്യുന്നവരുടെ എണ്ണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ചയാണ് ബില്ല് അവതരിപ്പിച്ചത്. ഇത് 145 സെനറ്റർമാർ അംഗീകരിച്ചു. എന്നാൽ നിയമം പാസാക്കണമെങ്കിൽ വീണ്ടും സഭയുടെ അംഗീകാരവും അതിന് ശേഷം രാജാവിന്റെ അംഗീകാരവും ആവശ്യമാണ്. നിയമം നടപ്പിലായാൽ രാസ വന്ധ്യംകരണം അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലാന്റും ഇടം പിടിക്കും. പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്‌തോണിയ എന്നിവയാണ് രാസ വന്ധ്യംകരണത്തിന് അംഗീകാരം നൽകുന്ന മറ്റു ചില രാജ്യങ്ങൾ.
പീഡനക്കേസ് പ്രതികൾക്ക് അവരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്‌ക്കുന്ന കുത്തിവയ്പ്പുകളാണ് നൽകുക. ഇത് ചെയ്യണോ വേണ്ടയോ എന്നത് കുറ്റവാളിയുടെ മാത്രം തീരുമാനമാണ്. രാസ വന്ധ്യംകരണത്തിന് വിധേയരാകാൻ തയ്യാറുള്ള കുറ്റവാളികൾക്ക് കുറഞ്ഞ തടവ് ശിക്ഷ ലഭിക്കും. ഈ നടപടിക്രമത്തിന് രണ്ട് ഡോക്ടർമാരുടെ അംഗീകാരം ആവശ്യമാണ്. മാത്രമല്ല, കുറ്റവാളികളെ പത്ത് വർഷത്തേക്ക് നിരീക്ഷിക്കുകയും അവരെ ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ധരിപ്പിക്കുകയും ചെയ്യും.
ഈ നിയമം എത്രയും വേഗം നടപ്പാക്കണമെന്നാണ് നീതിന്യായ മന്ത്രി സോംസാക് തെപ്സുടിൻ പറഞ്ഞത്. സ്ത്രീകൾക്കെതിരായ പീഡനങ്ങളെ കുറിച്ച് ഇനിയും വാർത്തകൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2013 നും 2020 നും ഇടയിൽ തായ് ജയിലുകളിൽ നിന്ന് മോചിതരായ 16,413 ലൈംഗിക കുറ്റവാളികളിൽ 4,848 പേർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങൾ കുറയ്‌ക്കാൻ പുതിയ നീക്കം നടത്തുന്നത്.
അതേസമയം രാസ വന്ധ്യംകരണത്തിലൂടെ ലൈംഗിക കുറ്റകൃത്യങ്ങൾ കുറയ്‌ക്കാൻ സാധിക്കില്ലെന്ന് വിമൻ ആൻഡ് മെൻ പ്രോഗ്രസീവ് മൂവ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടർ ജാദേദ് ചൗവിലായി പറഞ്ഞു. ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സർക്കാരിതര സംഘടനയാണിത്. രാസ വന്ധ്യംകരണത്തിന് പകരം കുറ്റവാളികളുടെ ചിന്താഗതി മാറ്റുകയും ജയിലിൽ കിടക്കുമ്പോൾതന്നെ അവരെ ബോധവത്കരിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വധശിക്ഷ, കെമിക്കൽ ഫ്യൂമിഗേഷൻ തുടങ്ങിയ ശിക്ഷകൾ കുറ്റവാളിയെ ഒരിക്കലും തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments