തിരുവനന്തപുരം: കെ കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച് എം എം മണി. ആ മഹതി വിധവയായി പോയി, അത് അവരുടെ വിധിയാണ് എന്നായിരുന്നു മണിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണ് എന്ന കെ കെ രമയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു എം എം മണി.
മണിയുടെ പരാമർശം വന്നയുടനെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. മണി പ്രസ്താവന പിൻവലിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനോട്, ‘മിണ്ടാതിരിയെടാ കൂവേ‘ എന്നായിരുന്നു എം എം മണിയുടെ പ്രതികരണം.
ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. തോന്നിവാസം പറയുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ അതീരൂക്ഷമായ പ്രതികരണമാണ് നേരത്തേ കെ കെ രമ സഭയിൽ നടത്തിയത്. ജനങ്ങളെ ബന്ദികളാക്കി വെച്ചു കൊണ്ട് ചീറിപ്പായുന്ന മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയായി മാറിയിരിക്കുകയാണ്. പോലീസ് സേന കുത്തഴിഞ്ഞ ഒരാൾക്കൂട്ടമായി മാറിയിരിക്കുകയാണെന്നും രമ ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിലേക്ക് മാവിന് കല്ലെറിയുന്ന ലാഘവത്തോടെ സ്ഫോടക വസ്തു എറിഞ്ഞ് കടന്നു കളഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും കെ കെ രമ പരിഹസിച്ചു.
അതേസമയം എം എം മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. അവഹേളനം നടന്നിട്ടില്ല എന്ന എം എം മണിയുടെ ന്യായീകരണം മുഖ്യമന്ത്രി ഏറ്റെടുത്തു. ഇതോടെ പ്രതിപക്ഷ ബഹളം വീണ്ടും രൂക്ഷമായി.
Comments