മുംബൈ: മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പച്ചക്കൊടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
ഡിസംബറോടെ ബികെസിയിൽ ടെർമിനസിന് ആവശ്യമായ സ്ഥലം കൈമാറാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിക്കായി 431 ഹെക്ടറാണ് മഹാരാഷ്‌ട്രയിൽ ആവശ്യമായി വേണ്ടത്. എന്നാൽ നിലവിൽ 72% മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. 39% മാത്രമാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന്റെ ( NHSRCL ) കൈവശമുളളൂ. എംവിഎ ഭരണകാലത്ത് മുടങ്ങിക്കിടന്ന പ്രധാന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിരുന്നു.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 90% ഭൂമിയും കൈവശം വച്ചില്ലെങ്കിൽ എൻഎച്ച്എസ്ആർസിഎല്ലിന് ടെൻഡറുകൾ നടത്താനാവില്ല. ബികെസിയിലെ ഭൂഗർഭ സ്റ്റേഷനുകളുടെയും കടലിനടിയിലെ തുരങ്കത്തിന്റെയും ടെൻഡറുകൾ നിർത്തിവെച്ചിരുന്നത് വീണ്ടും ആരംഭിക്കാൻ ജാപ്പനീസ് കമ്പനി തിയതികൾ ആവശ്യപ്പെട്ടതായി എൻഎച്ച്എസ്ആർസിഎൽ അടുത്തിടെ മഹാരാഷ്‌ട്ര സർക്കാരിനെ അറിയിച്ചിരുന്നു.
Comments