പട്ന: വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. 2023 മുതൽ രാജ്യവ്യാപകമായി നേരിട്ടുളള ജിഹാദിന് ഇയാൾ ആഹ്വാനം നൽകിയിരുന്നതായി പോലീസ് വ്യക്തമാക്കി. ആളുകളെ തീവ്രവാദ പ്രവൃത്തിയിലേക്ക് ആകർഷിക്കുന്നതിനായി ഇയാൾ വാട്‌സ്ആപ്പിലൂടെ തന്നെ ഭീകരവാദത്തിന് അനുകൂലമായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
പാകിസ്താൻ നമ്പരിലാണ് ഇയാൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുളളവർ ഇതിൽ അംഗങ്ങളാണ്. ജനുവരിയിൽ മറ്റൊരു ഗ്രൂപ്പും ഇയാൾ തുടങ്ങിയിരുന്നു. ഇതിൽ ബംഗ്ലാദേശിൽ നിന്നുളളവരായിരുന്നു അധികവും. രണ്ട് ഗ്രൂപ്പുകളിലുമായി ഏകദേശം 150 ഓളം പേർ ബംഗ്ലാദേശ്, പാകിസ്താൻ, യെമൻ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കേരളം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളള ഏഴോ എട്ടോ പേരും ഗ്രൂപ്പിൽ ഉണ്ടായിരുന്നു. മുത്വലാഖ് നിരോധിച്ചതിനെതിരെയും നുപൂർ ശർമ്മയ്‌ക്കെതിരെയും പറ്റ്‌നയിൽ ജൂലൈ 12 ന് പ്രതിഷേധം നടത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നൊരുക്കം നടത്തിയിരുന്നു. കേസിൽ ഇന്നലെ രാത്രി താഹിർ എന്ന് വിളിക്കുന്ന മാർഗവ് അഹമ്മദ് ഡാനിഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഗസ്വ ഇ ഹിന്ദ് എന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ സജീവമായിരുന്ന വ്യക്തിയാണ് ഇയാൾ.
ബുധനാഴ്ച ഫുൽവാരി ഷരീഫ് മേഖലയിൽ നടത്തിയ പരിശോധനയിൽ പോപ്പുലർ ഫ്രണ്ടിന്റെ മിഷൻ 2047 രേഖകൾ സഹിതം രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. ഇന്ത്യയെ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമിക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങളായിരുന്നു മിഷൻ 2047 രേഖകളിൽ ഉണ്ടായിരുന്നത്.
Comments