തൃശൂർ: നഗരസഭയുടെ ഭൂമിയിൽ നിയമം ലംഘിച്ച് പണിത അനധികൃത കെട്ടിടം ഏഴുദിവസത്തിനകം പൊളിച്ചുനീക്കാൻ നഗരസഭയുടെ ഉത്തരവ്. വീട്ടിലേക്കുള്ള വഴിയടച്ച് കെട്ടിടം പണിതതു കാരണം വീടുനിർമിക്കാൻ വായ്പ ലഭിക്കാതെ വഴിമുട്ടിയ സമീപവാസി ഫ്രാങ്ക്ലിന്റെ പരാതിയിൽ ഈ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന കോടതി ഉത്തരവ് ഉണ്ടായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാത്ത നഗരസഭയുടെ നടപടിക്കെതിരെ ജനംടിവി വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി.
തൃശൂർ ഇക്കണ്ട വാര്യർ റോഡിൽ ബീനാ ആന്റോ, റീന സൈമൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അനധികൃതമായി പണിതുയർത്തിയത്. 2000ൽ സർക്കാരിലേക്ക് അക്വയർ ചെയ്ത സ്ഥലത്താണ് നിർമിതി. നഗരസഭാ അഴുക്കുചാലിന്റെ മുകളിലാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ നിലകൊള്ളുന്നത്. കൂടാതെ റോഡിൽ നിന്ന് വീട്ടിലേക്കള്ള വഴിയടച്ച് കെട്ടിടം പണിതതിനാൽ വഴിയില്ലാത്തത് കാരണം ബാങ്ക് വായ്പ നിഷേധിച്ചതോടെ വീടുപണി പൂർത്തിയാക്കാനാവാതെ കഷ്ടത്തിലായ സമീപവാസി ഫ്രാങ്ക്ലിന്റെ പരാതിയിൽ, കോടതി ഉത്തരവ് നടപ്പാക്കാതെ നഗരസഭ പൂഴ്ത്തിവെച്ചു. ഇക്കാര്യം ജനംടിവി വാർത്തയാക്കിയതിനെ തുടർന്നാണ് നടപടി.
സ്ഥലപരിശോധന നടത്തിയ നഗരസഭ സംഘം അനധികൃത നിർമിതിയാണെന്ന് റിപ്പോർട്ട് നൽകിയിട്ടും സമീപത്തെ വീടിന് അപകട ഭീഷണി ഉയർത്തുന്ന കെട്ടിടം പൊളിച്ചുനീക്കാനുളള ഉത്തരവ് നടപ്പാക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു നഗരസഭ. പുതിയ ഉത്തരവുപ്രകാരം ഏഴുദിവസത്തിനകം അനധികൃത നിർമാണം പൊളിച്ചു നീക്കണം.
Comments