പാലക്കാട്: സ്പിരിറ്റ് കേസിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ കാപ്പ. അത്തിമണി അനിലിനെയാണ് സ്പിരിറ്റ് കേസിൽ കാപ്പ ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഐജി പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്. ഇയാൾക്ക് ഒരു വർഷത്തേയ്‌ക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഉണ്ട്.
വിലക്ക് ലംഘിച്ചാൽ മൂന്ന് വർഷത്തേക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. സ്പിരിറ്റ് കേസിൽ പ്രതി ആയതിനെ തുടർന്ന് നാണക്കേട് മറയ്‌ക്കാൻ പാർട്ടി അനിലിനെ പുറത്താക്കിയിരുന്നു. സ്പിരിറ്റ് കേസിന് പുറമെ നിരവധി കേസുകളിൽ ഇയാളെ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. കവർച്ച മുതൽ കൈപ്പറ്റിയതും മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം നടത്തിയതും അടക്കം നിരവധി കേസുകളും അത്തിമണി അനിലിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
2017 ൽ ഗോപാലപുരം ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും കൊലപാതക കേസിലും അത്തിമണി അനിൽ പ്രതിയാണ്. ചിറ്റൂർ മേഖലയിൽ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ഗുണ്ടാ നിയമം ചുമത്തി ഇയാളെ ഇതിന് മുമ്പും അറസ്റ്റ് ചെയ്തിരുന്നു.
Comments