പത്തനംതിട്ട: സിപിഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗം മുക്കാനുളള സിപിഎം നേതാക്കളുടെ നീക്കത്തിന് തിരിച്ചടി. സജി ചെറിയാനെതിരായ കേസിൽ പ്രസംഗം പൂർണമായി ലഭ്യമല്ലെന്നാണ് പരിപാടിയുടെ സംഘാടകരായ മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി നേതാക്കൾ പോലീസിനെ അറിയിച്ചത്. എന്നാൽ പരിപാടിയുടെ തുടക്കം മുതൽ പൂർണമായ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചാസ്പതി.
കേസിൽ മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മുഴുവൻ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് ആയിരുന്നു സംഘാടകരുടെ മൊഴി. മല്ലപ്പളളി ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാൻ പോലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ സന്ദീപ് വാചസ്പതി പുറത്തുവിട്ടിരിക്കുന്നത്.
‘സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി…’ എന്ന് കുറിച്ചാണ് സന്ദീപ് വാചസ്പതി വീഡിയോ പുറത്തുവിട്ടത്. രണ്ട് മണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ഉള്ളതാണ് വീഡിയോ.
മന്ത്രിയായിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗം മാദ്ധ്യമങ്ങളിൽ വാർത്തയായി വിവാദമായതിന് പിന്നാലെ രാവിലെ 10.45 ഓടെയാണ് മല്ലപ്പളളി ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും പരിപാടിയുടെ വീഡിയോ അപ്രത്യക്ഷമായത്. “ഇന്ത്യൻ ഭരണഘടന കൊളളയടിക്കാൻ ലക്ഷ്യമിട്ടാണ് രൂപപ്പെടുത്തിയിട്ടുളളത്. മതേതരത്വം, ജനാധിപത്യം ഒക്കെ അതിന്റെ സൈഡിൽ എഴുതി വെച്ചിട്ടുണ്ടെന്നേ ഉളളൂ. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുളള ഭരണഘടനയാണ് ഇന്ത്യയിൽ അതുകൊണ്ടാണ് അംബാനിയും അദാനിയുമൊക്കെ ഇവിടെ ഉയർന്നുവരുന്നത്” തുടങ്ങിയവയായിരുന്നു സജി ചെറിയാന്റെ പരാമർശം.
വാക്കുകൾ വിവാദമായതോടെ ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് താൻ വിമർശിച്ചതെന്ന വാദം സജി ചെറിയാൻ ഉയർത്തിയെങ്കിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. ഭരണഘടനയെ വിമർശിക്കുന്ന മന്ത്രിയുടെ പ്രസംഗം കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു രാജി. അതിനിടെയാണ് പ്രസംഗത്തിന്റെ പൂർണരൂപം മുക്കി സജി ചെറിയാനെ രക്ഷിക്കാനുളള അണിയറ നീക്കം സിപിഎം നടത്തിയത്. പ്രസംഗം പുറത്തുവന്നതോടെ സിപിഎമ്മിന്റെ തന്ത്രം പൂർണമായി പാളി.
നിലവിൽ പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് മാത്രമുളള വീഡിയോ ആണ് പോലീസിന്റെ കൈവശം ഉളളത്. എന്നാൽ പൂർണമായ ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുൻപോട്ടു പോകൂ എന്ന നിലപാടിലായിരുന്നു പോലീസ്. കോടതി ഉത്തരവ് പ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുക്കാൻ പോലും തയ്യാറായിരുന്നത്.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Comments