ന്യൂ ഡൽഹി: നാളെ നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്നതാണ്. വനവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിത സ്വതന്ത്ര ഭാരതത്തിന്റെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന സുവർണ്ണ മുഹൂർത്തനത്തിനായാണ് രാജ്യം കാത്തിരിക്കുന്നത്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നൂറ് ശതമാനം വിജയം ഉറപ്പിച്ചിരിക്കുകയാണ് എൻഡിഐ സ്ഥാനാർത്ഥി ദ്രൗപദി മുർമൂ. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് യുപിഎ ഘടകകക്ഷികളുടെ പിന്തുണ പോലും പൂർണ്ണമായി ലഭിക്കില്ല എന്നാണ് വിലയിരുത്തുപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസ്, സിപിഎം, എൻസിപി വോട്ടുകൾ കൈവിട്ട് പോകാതിരിക്കാനുള്ള നീക്കത്തിലാണ് സംയുക്ത പ്രതിപക്ഷം.
ദ്രൗപദി മുർമൂവിന് വലിയ പിന്തുണയാണ് ഭരണ-പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ലഭിക്കുന്നത്. എൻഡിഎ ഘടക കക്ഷികൾക്ക് പുറമെ വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദൾ, ജെഡിഎസ്, ടിഡിപി, ശിവസേന, ഝാർഖണ്ഡ് മുക്തി മോർച്ച എന്നീ പ്രതിപക്ഷ പാർട്ടികളും ദ്രൗപദി മുർമൂവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ എൻഡിഎ സ്ഥാനാർത്ഥിയുടെ വോട്ട് പ്രതീക്ഷ വർദ്ധിക്കുന്നു. കൂടാതെ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയവും മഹാരാഷ്‌ട്രയിൽ ബിജെപി-ശിവസേന സഖ്യം അധികാരത്തിലേറിയതും മുർമൂവിന് വോട്ട് വർദ്ധിപ്പിക്കും.
നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാർലമെന്റ് ഹൗസിലെ റൂം നമ്പർ 63 ലും സംസ്ഥാന അസംബ്ലികളിലെ വിജ്ഞാപനം ചെയ്ത മുറികളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. പാർലമെന്റിലെ ഇരു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡൽഹിയും പുതുച്ചേരിയും ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികരുമാണ് ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത്. ജൂലൈ 21 നാണ് വോട്ടെണ്ണൽ നടക്കുന്നത്.
Comments