ന്യൂഡൽഹി: ബ്രിട്ടണിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിനെ പ്രഖ്യാപിച്ചു. 322 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. 215 കായിക താരങ്ങളും 107 മറ്റ് ഒഫീഷ്യൽസുമടങ്ങുന്നതാണ് ഇന്ത്യൻ സംഘം. ഈ മാസം 28-ാം തിയതി മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്. ലോകകായികരംഗത്തും ഒളിമ്പിക്‌സിലും മെഡൽ നേടുന്ന വമ്പൻ നിരയാണ് ഇന്ത്യയുടേത്. നീരജ് ചോപ്ര, പി.വി.സിന്ധു, മീരാഭായ് ചാനു, ലവ്‌ലീന ബോർഗോഹെയ്ൻ, ബജരംഗ് പൂനിയ, രവികുമാർ ദഹിയ, മണിക് ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർ പാൽ സിംഗ്, ഹിമാ ദാസ്, അമിത് പങ്കാൽ എന്നിവരെല്ലാം മെഡൽ നേടുമെന്നുറപ്പുള്ളവർ.
കൊറോണയ്‌ക്ക് മുമ്പ് 2018ലാണ് ഇതിന് മുമ്പ് കോമൺവെൽത്ത് ഗെയിംസ് നടന്നത്. ഓസ്‌ട്രേലയിയ്‌ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ തിളങ്ങിയത്. മികച്ച കായിക താരങ്ങളെയാണ് ഇന്ത്യ ഇത്തവണ അയയ്‌ക്കുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അറിയിച്ചു.
ട്രാക് ആന്റ് ഫീൽഡ് ഇനങ്ങളിൽ മികച്ച മെഡൽ പ്രതീക്ഷയെന്നാണ് ഐഒഎ സെക്രട്ടറി രാജീവ് മേത്ത പറയുന്നത്. ഷൂട്ടിംഗിൽ ഇത്തവണ മത്സര ഇനമാക്കാത്തതിനാൽ നിരാശയുണ്ടെന്നും മേത്ത പറഞ്ഞു. അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടാണ് സംഘത്തിന്റെ താമസം. ക്രിക്കറ്റ് പ്രത്യേക ഇനമായതിനാൽ വനിതാ ക്രിക്കറ്റ് ടീമിന്റെ താമസം ബർമിംഗ്ഹാമിലാണ്.
Comments