ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർത്ഥിയായി ജഗ്ദീപ് ധൻകർ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലും ആശിർവാദത്തിലുമാണ് ജഗ്ദീപ് ധൻകർ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ പത്രിക സമർപ്പിക്കുന്നതിൽ പങ്കുചേർന്നു.
തനിക്ക് ലഭിച്ച അവസരത്തിന് ജഗ്ദീപ് ധൻകർ നന്ദി അറിയിച്ചു. എന്നെപ്പോലെ ഒരു സാധാരണക്കാരന് ഇത്തരമൊരു അവസരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു കർഷകന്റെ മകൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, ഈ അവസരത്തിന് പ്രധാനമന്ത്രി മോദിക്കും നേതൃത്വത്തിനും നന്ദി പറയുന്നുവെന്ന് നാമനിരർദ്ദേശ പത്രിക സമർപ്പിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.
ഓഗസ്റ്റ് 6-നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം ജഗ്ദീപ് ധൻകർ രാജി വെച്ചിരുന്നു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുൻപാകെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. 2019-ലാണ് ജഗ്ദീപ് ധൻകർ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്.
ജഗ്ദീപ് ധൻകറിനെതിരെ മത്സരിക്കാൻ സംയുക്ത പ്രതിപക്ഷം തിരഞ്ഞെടുത്തിരിക്കുന്നത് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മാർഗരറ്റ് ആൽവയെയാണ്. ജഗ്ദീപ് ധൻകറിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാൾ ഗവർണറുടെ താൽക്കാലിക ചുമതല മണിപ്പൂർ ഗവർണർ ലാ ഗണേശൻ നിർവ്വഹിക്കും.
Comments