നോയിഡ: ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവ്വകലാശാല സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ ജലസംഭരണിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതേ കെട്ടിടത്തിൽ ഭർത്താവിനും അമ്മായിയമ്മയ്‌ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തി ജലസംഭരണിയിൽ തള്ളിയ ശേഷം രക്ഷപ്പെട്ടതായാണ് നിഗമനം.
യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ് ഹോസ്പിറ്റലിലെ ജിവനക്കാരനാണ്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി നടന്ന വഴക്ക് മൂർച്ചിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവിനും അമ്മായിയമ്മയ്‌ക്കുമായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി മുതിർന്ന പൊലീസ് ഓഫീസർ ശിവഹാരി മീണ പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.