ഇൻഡിഗോയുടെ വിമാനയാത്രാ വിലക്കിനെ തുടർന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻഡിഗോ സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനിയാണെന്നും, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നുമാണ് ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. നടന്നു പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല എന്ന ഇപി ജയരാജന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളായി മാറിയിരിക്കുകയാണ്. വിമാനവുമായി ബന്ധപ്പെട്ട് ഇപിയുടെ പരാമർശത്തിന്റെ ചുവടുപിടിച്ച് മുമ്പ് വിമാനവുമായി ബന്ധപ്പെട്ട് തന്നെ വൈറലായ ഇടത് നേതാക്കൻമാരുടെ വാക്കുകൾ കുത്തിപ്പൊക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ.
കെ റെയിൽ വിവാദ സമയത്ത് ഇപി ജയരാജൻ തന്നെ നടത്തിയ മറ്റൊരു പരാമർശമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളന്മാർ ആഘോഷമാക്കുന്നത്. ‘കെ റെയിൽ കേരളത്തിൽ വരും..കുറച്ച് കഴിയുമ്പോൾ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനങ്ങളായിരിക്കും’ എന്നായിരുന്നു ഇപിയുടെ വാക്കുകൾ. കെ റെയിൽ വിവാദങ്ങൾക്കിടയിൽ ഇപിയുടെ വാക്കുകൾ ഏറെ ചിരി പടർത്തിയിരുന്നു.
ഇപിയ്ക്ക് പുറമെ സമൂഹമാദ്ധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് ചിരി പരത്തുന്നതാണ് എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ പ്രസംഗം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടത് യുവ നേതാവ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ‘വിമാനത്താവളം വില്ക്കുന്നെങ്കില് പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങള് വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു’ എന്നാണ് ജെയ്ക് നടത്തിയ പ്രസംഗം. എന്തായാലും വിമാനം ഇടത് നേതാക്കൾക്ക് ഒരു ഹരമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ.
Comments