ന്യൂഡൽഹി: പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത പുതിയ കാലത്തെ ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഐ ഐ ഒയുടെ സ്വാവലംബൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ സാങ്കേതിക വിദ്യാ വികാസത്തിനുള്ള പരിശ്രമങ്ങൾ നമ്മൾ നിരന്തരം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും കയറ്റുമതി ചെയ്യുന്നതിലേക്ക് രാജ്യം മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും ലളിതമായ ഉൽപന്നങ്ങൾക്ക് പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ശീലം നമുക്കുണ്ടായിരുന്നു. മയക്കുമരുന്ന് അടിമകളെപ്പോലെ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നമ്മൾ അടിമകളായിരുന്നു. ഈ ചിന്താഗതി മാറ്റാൻ, 2014 ന് ശേഷം കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സമ്പദ്ഘടനക്കും സൈനികതന്ത്ര രംഗത്തും സ്വയം പര്യാപ്ത പ്രതിരോധ സംവിധാനം മുതൽക്കൂട്ടാണ്. കഴിഞ്ഞ എട്ട് വർഷങ്ങളിലെ പ്രതിരോധ ബജറ്റിലും സ്വയം പര്യാപ്തതയ്‌ക്കാണ് പ്രാമുഖ്യം നൽകിയത്. ബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ തുക വകയിരുത്തിയതും ഗുണകരമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതി കഴിഞ്ഞ 4-5 വർഷത്തിനുള്ളിൽ 21% കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം പതിമൂവായിരം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് സ്വകാര്യ മേഖലയുടെ കൂടി ഊർജ്ജിതമായ പരിശ്രമത്തിന്റെ ഫലമാണ്. തീർച്ചയായും പ്രതിരോധ സ്വയം പര്യാപ്തതയിലേക്ക് രാജ്യം ഉറച്ച ചുവടുകളുമായി മുന്നേറുകയാണ്. ഇത് അഭിമാനകരമായ നേട്ടമാണെന്നും നാവിക നവീകരണ സ്വദേശിവത്കരണ സംഘാംഗങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
Comments